പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും ജീവിതത്തെ വിശുദ്ധിയിലേക്ക് നയിച്ച വിശുദ്ധ ഒളിമ്പിയാസ്

 പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും ജീവിതത്തെ വിശുദ്ധിയിലേക്ക് നയിച്ച വിശുദ്ധ ഒളിമ്പിയാസ്

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 17

കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഒരു പ്രഭു കുടുംബത്തിലെ അംഗമായിരുന്നു ഒളിമ്പിയാസ്. എ.ഡി 368 ലായിരുന്നു ജനനം. അവളുടെ ചെറുപ്പത്തിലെ തന്നെ മാതാപിതാക്കള്‍ മരിച്ചു. പിന്നീട് ഒളിമ്പിയാസ് വിശുദ്ധ ആമ്പിലോച്ചിയസിന്റെ സഹോദരി തിയോഡേഷ്യയുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്.

പിന്നീട് തെയോഡോഷ്യസ് ചക്രവര്‍ത്തിയുടെ ഖജാന്‍ജി നെബ്രീദീയൂസ് അവളെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ഇരുപതാം ദിവസം ഭര്‍ത്താവ് മരിച്ചു. ചക്രവര്‍ത്തി അവളെ മറ്റൊരു വിവാഹത്തിനു പ്രേരിപ്പിച്ചു.

'ഒരു വിവാഹ ജീവിതം തുടരുക എന്നതായിരുന്നു എന്നെക്കുറിച്ചുള്ള ദൈവ ഹിതമെങ്കില്‍ അവിടുന്നൊരിക്കലും എന്റെ ജീവിത പങ്കാളിയെ തിരിച്ചു വിളിക്കില്ലായിരുന്നു. അതോടെ വിവാഹ ജീവിതവുമായുള്ള എന്റെ ഉടമ്പടി അവസാനിച്ചു. ഇനി ദൈവത്തില്‍ മാത്രം ശരണപ്പെട്ടുകൊണ്ടുള്ളതാണ് എന്റെ ജീവിതം'-ഇതായിരുന്നു ഒളിമ്പിയാസിന്റെ മറുപടി. അങ്ങനെ അവള്‍ വിധവയായി കഴിയാന്‍ തീരുമാനിച്ചു.

പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും അവള്‍ തന്റെ ജീവിതത്തെ വിശുദ്ധിയിലേക്ക് നയിച്ചു. സ്വത്തുവകകള്‍ സഭയ്ക്കും ദരിദ്രര്‍ക്കുമായി ദാനം ചെയ്തു. വിശുദ്ധ ക്രിസോസ്റ്റമായിരുന്നു ഒളിമ്പിയാസിന്റെ ജ്ഞാനപിതാവ്.

ഇതിനിടെ കോണ്‍സ്റ്റാന്റിനോപ്പിളിലെ ആര്‍ച്ച് ബിഷപ് നെക്ടാറിയസ് ഒളിമ്പിയായെ അള്‍ത്താര ഒരുക്കല്‍, പുരോഹിതരെ ഉപവി പ്രവര്‍ത്തനങ്ങളില്‍ സഹായിക്കല്‍, സുവിശേഷ പ്രഘോഷകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കല്‍ എന്നീ സഭാ ശുശ്രൂഷകള്‍ക്കായി നിയമിച്ചു. നെക്ടാറിയസിന്റെ പിന്‍ഗാമിയായ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം ഒളിമ്പിയായുടെ സഹകരണത്തോടെ അഗതികള്‍ക്കും വൃദ്ധര്‍ക്കുമായി നിരവധി ആശുപത്രികള്‍ സ്ഥാപിച്ചിരുന്നു.

404 ല്‍ വിശുദ്ധ ജോണ്‍ ക്രിസ്റ്റോസം പാത്രിയാര്‍ക്കീസ് പദവിയില്‍ നിന്നും പുറത്താക്കപ്പെടുകയും അര്‍സാസിയൂസ് പാത്രിയാര്‍ക്കീസായി നിയമിതനാവുകയും ചെയ്തു. കിസ്റ്റോസത്തിന്റെ ഏറ്റവും നല്ല ശിക്ഷ്യയായിരുന്ന ഒളിമ്പിയാസ് അര്‍സാസിയൂസിനെ അംഗീകരിച്ചില്ല.

മാത്രമല്ല, ക്രിസ്റ്റോസത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. ഇതില്‍ രോഷംപൂണ്ട മുഖ്യനായ ഒപ്റ്റാറ്റസ് ഒളിമ്പിയാസിന് വലിയ പിഴ വിധിച്ചു. അര്‍സാസിയൂസിന്റെ പിന്‍ഗാമിയായിരുന്ന അറ്റിക്കൂസ് അവരുടെ സന്യാസിനീ സഭ പിരിച്ചുവിടുകയും വിശുദ്ധയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു.

പിന്നീട് നാടുകടത്തപ്പെട്ട ഒളിമ്പിയാസിന്റെ അവസാന വര്‍ഷങ്ങള്‍ രോഗത്തിന്റെയും പീഡനങ്ങളുടേയുമായിരുന്നു. എന്നാല്‍ ജോണ്‍ ക്രിസ്റ്റോസം താന്‍ ഒളിവില്‍ പാര്‍ക്കുന്ന സ്ഥലത്ത് നിന്നും വിശുദ്ധയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

വിശുദ്ധ ജോണ്‍ ക്രിസ്റ്റോസം മരിച്ച് ഒരു വര്‍ഷം കഴിയുന്നതിനു മുന്‍പ് എ.ഡി 410 ജൂലൈ 24ന് താന്‍ നാടുകടത്തപ്പെട്ട നിക്കോമെദിയ എന്ന സ്ഥലത്ത് വച്ച് വിശുദ്ധ ഒളിമ്പിയാസ് മരണമടഞ്ഞു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. എയ്ജില്‍

2. ലാന്റെനിലെ റബഗ്ഗാ

3. ബ്രിട്ടനിലെ രാജാവായ ജൂഡിച്ചേല്‍

4. പലസ്തീനായിലെ ഫ്‌ളോറിയന്‍, കലാനിക്കൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.