ഭാര്യമാര്‍ക്ക് തുല്യപരിഗണന നല്‍കിയില്ലെങ്കില്‍ വിവാഹ മോചനം അനുവദിക്കാമെന്ന് ഹൈക്കോടതി

ഭാര്യമാര്‍ക്ക് തുല്യപരിഗണന നല്‍കിയില്ലെങ്കില്‍ വിവാഹ മോചനം അനുവദിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ഭര്‍ത്താവ് ഭാര്യമാരെ തുല്യ പരിഗണനയോടെ സംരക്ഷിച്ചില്ലെങ്കില്‍ വിവാഹ മോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. ഒന്നിലേറെ വിവാഹം കഴിച്ച മുസ്ലിം മതത്തില്‍പ്പെട്ട ഭര്‍ത്താക്കന്‍മാരുടെ അവഗണന, ഭാര്യമാര്‍ക്ക് വിവാഹ മോചനം അനുവദിക്കാന്‍ തക്ക കാരണമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

വിവാഹ മോചനം തേടി കുടുംബ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെ തലശേരി സ്വദേശിനി നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

ഒന്നിലേറെ വിവാഹം കഴിച്ചാല്‍ ഭാര്യമാര്‍ക്ക് തുല്യ പരിഗണന നല്‍കണമെന്നാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. ഇതിന് വിരുദ്ധമായി ഒരാളില്‍ നിന്ന് വേര്‍പിരിഞ്ഞ് കഴിഞ്ഞാല്‍ വിവാഹ മോചനം അനുവദിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മുസ്ലീം വിവാഹമോചന നിയമത്തിലെ സെക്ഷന്‍ 2(8)(എഫ്) പ്രകാരമാണ് വിവാഹമോചനം അനുവദിച്ചിരിക്കുന്നത്.

1991ലാണ് ഹര്‍ജിക്കാരിയുടെ വിവാഹം. മൂന്ന് മക്കളില്‍ രണ്ടു പേരുടെ വിവാഹം കഴിഞ്ഞു. അഞ്ച് വര്‍ഷമായി ഭര്‍ത്താവ് അകന്ന് കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2019ല്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാരി ശാരീരിക ബന്ധത്തിന് സമ്മതിക്കുന്നില്ലെന്നും അതിനാല്‍ രണ്ടാമത് വിവാഹം കഴിച്ചെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം.

വൈവാഹിക കടമകള്‍ നിര്‍വഹിക്കുന്നതില്‍ ഭര്‍ത്താവ് വീഴ്ച വരുത്തിയെന്നും അഞ്ച് വര്‍ഷമായി പിരിഞ്ഞിരിക്കുന്നതില്‍ നിന്നു തന്നെ ആദ്യ ഭാര്യയ്ക്ക് തുല്യ പരിഗണന ലഭിച്ചില്ലെന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കുടുംബ കോടതി ഉത്തരവ് റദ്ദാക്കി വിവാഹ മോചനം അനുവദിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.