സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പതിവ് പല്ലവി; എന്നിട്ടും ചീഫ് വിപ്പിന് 18 സ്റ്റാഫംഗങ്ങള്‍ കൂടി

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പതിവ് പല്ലവി; എന്നിട്ടും ചീഫ് വിപ്പിന് 18 സ്റ്റാഫംഗങ്ങള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഭരണാധികാരികൾ. എന്നാൽ ഈ സാഹചര്യത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ പേഴ്സണൽ സ്റ്റാഫിൽ 18 പേരെക്കൂടി ഉൾപ്പെടുത്താൻ അനുമതി നൽകി. ചീഫ് വിപ്പിന്റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം ഇതോടെ 25 ആയി.

നേരത്തെ കാബിനറ്റ് മിനിസ്റ്ററുടെ റാങ്കും ഏഴ് പേഴ്സണല്‍ സ്റ്റാഫിനേയും ചീഫ് വിപ്പ് ചുമതലയേറ്റപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനുപുറമേയാണ് ഇപ്പോഴത്തെ നിയമനം. 23,000 മുതല്‍ ഒരുലക്ഷം വരെയാണ് ഇവരുടെ ശമ്പളം. ഇതോടെ ചീഫ് വിപ്പിന്റെ ജീവനക്കാര്‍ക്കായി മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു വര്‍ഷം മൂന്നു കോടിയാണ് ചെലവഴിക്കുന്നത്.

ജനറല്‍ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റ് ചൊവ്വാഴ്ചയാണ് 17 പേരെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതില്‍ 14 പേര്‍ക്ക് നേരിട്ടാണ് നിയമനം. പ്രൈവറ്റ് സെക്രട്ടറിയായി ഡോ. റെല്‍ഫി പോള്‍, മൂന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍, രണ്ട് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി. അസിസ്റ്റന്റ്, അഞ്ച് ക്ലര്‍ക്കുമാര്‍, നാല് ഓഫിസ് അറ്റന്‍ഡന്റ്സ് എന്നിവരെയാണ് നിയമിച്ചത്. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഇവരെല്ലാം പെന്‍ഷനും അര്‍ഹരാകും.

പേഴ്സണല്‍ സ്റ്റാഫ് കൂടാതെ അഞ്ച് പൊലീസുകാരെയും അനുവദിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷ ഭീഷണിയൊന്നും ചീഫ് വിപ്പിനില്ലാത്തതിനാല്‍ ഈ പൊലീസുകാരെ തിരിച്ചെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാൽ ഉമ്മൻചാണ്ടി സർക്കാരിന്റെ സമയത്ത് അന്നത്തെ ചീഫ് വിപ്പായിരുന്ന പി.സി. ജോർജിന് 30 പേഴ്സണൽ സ്റ്റാഫുകളെ അനുവദിച്ചതിനെ ഇടതുപക്ഷം വിമർശിച്ചിരുന്നു. നിയമസഭാ സമ്മേളനസമയത്ത് നിർണായകവോട്ടെടുപ്പുകളിൽ അംഗങ്ങൾക്ക് വിപ്പ് നൽകുക എന്നതാണ് ചീഫ് വിപ്പിന്റെ ചുമതല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.