കാട്ടാന തുരത്തൽ ദൗത്യം തൽക്കാലം നിർത്തിവെച്ചതായി അധികൃതർ

കാട്ടാന തുരത്തൽ ദൗത്യം തൽക്കാലം നിർത്തിവെച്ചതായി അധികൃതർ

ആറളം: ആറളം ഫാമിൽ ആനകൂട്ടം അക്രമാസക്തമായതിനെ തുടർന്ന് കാട്ടാന തുരത്തൽ ദൗത്യം തൽകാലം നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. കാട്ടാനകളെ തുരത്താൻ എത്തിയ വനപാലക സംഘത്തിനെ നിരന്തരം കാട്ടാന കൂട്ടം ആക്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു തീരുമാനം.

ആറളം ഫാമിൽ ആനകൾ നിന്നാൽ പോലും കാണാനാവാത്ത വിധം പൊന്തക്കാടുകളാണ്. കാടുകൾ തെളിക്കുകയോ, പാതകളിലെ കാട് നീക്കുകയോ ചെയ്തില്ലെങ്കിൽ കാട്ടാന തുരത്തൽ ദൗത്യം നടത്താനാവില്ല. തുരത്താനെത്തിയ വനപാലകരേയും ഫാം സെക്യൂരിറ്റി ജീവനക്കാരെയും കാട്ടാനകൾ വിരട്ടിയതോടെ ജീവഭയം മൂലം ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. രണ്ട്, മൂന്ന്, നാല്, എട്ട് ബ്ലോക്കുകളിലായി എട്ട് ആനകളെയാണ് വ്യാഴാഴ്ച്ച കണ്ടെത്തി തുരത്തിയത്.

ബുധനാഴ്ച്ച ഫാമിൽ കാട്ടാനകളെ തുരത്താൻ എത്തിയ വനപാലക സംഘം കൊമ്പനാനയുടെ പിടിയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആറളം വൈൽഡ് ലൈഫ് വാർഡൻ എ.ഷജ്ന കെരീം, അസി.വാർഡൻ സോളമൻ, കൊട്ടിയൂർ റേഞ്ച് ഒഫീസർ കെ.ബിനു ,ഡപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ്, ആർ.ആർ.ടി ഡപ്പുട്ടി റേഞ്ചർ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതംഗ സംഘമാണ് കാട്ടാനകളെ തുരത്തുവാനുള്ള ദൗത്യ സംഘത്തിൽ ഉള്ളത്.

ഫാമിനുള്ളിൽ താമസിക്കുന്നവർ അതീവജാഗ്രത പുലർത്തണമെന്നും 24 മണിക്കൂറും നിരീക്ഷണം തുടരുമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ വനപാലകരുടെ സേവനം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.