'ഞാന്‍ എല്ലാം തുറന്നു പറഞ്ഞാല്‍ ജനം തല്ലിക്കൊല്ലും': ദിലീപിനെതിരായ പള്‍സര്‍ സുനിയുടെ കത്ത് പുറത്ത്

'ഞാന്‍ എല്ലാം തുറന്നു പറഞ്ഞാല്‍ ജനം തല്ലിക്കൊല്ലും': ദിലീപിനെതിരായ പള്‍സര്‍ സുനിയുടെ കത്ത് പുറത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്ത്. കേസിലെ പ്രതിയായ നടന്‍ ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കത്തിലുള്ളത്. 2018 മേയ് 17 ന് എഴുതിയിരിക്കുന്ന കത്ത് സുനി അമ്മയുടെ കൈവശം സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തു വിടണമെന്നും ആവശ്യപ്പെട്ടിരുന്നു. ആ കത്താണ്
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ടത് ദിലീപിന്റെ അറിവോടെയാണെന്ന് വ്യക്തമാക്കുന്ന പരാമര്‍ശങ്ങളാണ് കത്തിലുള്ളത്. ദിലീപ് തന്നെ ചതിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നും കത്തിലൂടെ സുനി ആരോപിക്കുന്നുണ്ട്. കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചെന്നും കത്തില്‍ പറയുന്നുണ്ട്.

എനിക്ക് എന്തു ശിക്ഷ കിട്ടിയാലും പരിഭവമോ പരാതിയോ ഇല്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, അതെനിക്കു വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്നു വര്‍ഷം മുമ്പുള്ള കാര്യം ഞാന്‍ പുറത്തു പറഞ്ഞാല്‍ ജനം ആരാധിക്കുകയല്ല തല്ലിക്കൊല്ലും എന്ന് മറക്കണ്ട' എന്നാണ് കത്തില്‍ ദിലീപിനോടുള്ള മുന്നറിയിപ്പുപോലെ പള്‍സര്‍ സുനി എഴുതിയിരിക്കുന്നത്.


പൊലീസിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടും ദിലീപിനെ കുറിച്ച് തങ്ങള്‍ ഒന്നും പറഞ്ഞില്ലെന്നും, എന്നാല്‍ തിരിച്ച് ചതിയാണ് ദിലീപ് തങ്ങളോട് ചെയ്തതെന്നുമാണ് പള്‍സര്‍ സുനിയുടെ പരാതി. ' യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനോടുള്ള സ്നേഹത്താല്‍ മുരളുകയും കുരയ്ക്കുകയും ചെയ്യും.

പക്ഷേ, അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍, ഒന്നിനും പറ്റില്ല എന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്നു പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം' എന്നു പറഞ്ഞാണ് പേര് വയ്ക്കാത്ത കത്ത് അവസാനിക്കുന്നത്.

നടന്‍ സിദ്ദീഖിനെയും കത്തില്‍ പരാമര്‍ശിമുണ്ട്. ചേട്ടന്‍ എന്തു ചെയ്താലും അമ്മ എന്ന സംഘടന കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വച്ച് ഈ കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ധിഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.

അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോള്‍ സിദ്ധിഖ് ഓടി നടന്നത്. അമ്മയിലെ പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ചേട്ടന്‍ വളരെ വിശദമായി അവരുടെ കണ്ണില്‍ പൊടിയിട്ടതുകൊണ്ടല്ലേ? എന്നും പള്‍സര്‍ സുനി ചോദിക്കുന്നു.

സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നതോടെ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് കത്ത് പുറത്തുവിട്ടതെന്ന് അവര്‍ വ്യക്തമാക്കി.

തന്റെ ജീവന്‍ അപകടത്തിലായിരുന്നെന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞു. ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകന്‍ പറഞ്ഞതായും അവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.