വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവർക്കുളള 7 ദിവസ നിർബന്ധിത ക്വാറന്‍റീന്‍ പ്രാബല്യത്തിലായി

വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവർക്കുളള 7 ദിവസ നിർബന്ധിത ക്വാറന്‍റീന്‍ പ്രാബല്യത്തിലായി

ദുബായ്: യുഎഇ അടക്കമുളള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവർക്കുളള 7 ദിവസത്തെ നിർബന്ധിത ക്വാറന്‍റീന്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലായി. കേന്ദ്ര ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമാണ് വിദേശത്ത് നിന്നുമെത്തുന്നവർക്ക് നിർബന്ധിത ക്വാറന്‍റീന്‍ ഏർപ്പെടുത്തിയത്. 7 ദിവസത്തെ ക്വാറന്‍റീന്‍ കഴിഞ്ഞ് 8 ആം ദിവസം കോവിഡ് പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കണം. പിന്നീടുളള 7 ദിവസം ക്വാറന്‍റീന്‍ നിർബന്ധമല്ലെങ്കിലും ആരോഗ്യനിരീക്ഷണം തുടരണമെന്നാണ് നിർദ്ദേശം. അന്താരാഷ്ട്ര യാത്രികർക്ക് വിമാനത്താവളത്തില്‍ താപനില പരിശോധനയുണ്ട്.കോവിഡ് പോസിറ്റീവായാല്‍ ആവശ്യമെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നടക്കമുളള നിർദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ചൈന, യുകെ, ബോത് സ്വാന, കസാഖിസ്ഥാന്‍ ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുമെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും.

കേന്ദ്രസർക്കാരിന്‍റെ ഹൈ റിസ്ക് ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്നുമെത്തുന്ന യാത്രക്കാരില്‍ തെരഞ്ഞെടുത്തവരില്‍ പിസിആർ പരിശോധന നടത്തും. രണ്ട് ശതമാനം പേരില്‍ പരിശോധന നടത്താനാണ് നിർദ്ദേശമെങ്കിലും കേരളത്തിലെത്തുന്ന 20 ശതമാനം പേരില്‍ കോവിഡ് പരിശോധന നടത്തുമെന്നാണ് കേരളാ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചിട്ടുളളത്.

യാത്രയ്ക്ക് ഒരുങ്ങും മുന്‍പ് ശ്രദ്ധിക്കൂ
1. എയർ സുവിധ പോർട്ടലില്‍ രജിസ്ട്രർ ചെയ്യണം.
2. യുഎഇ അടക്കമുളള രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് 72 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ പരിശോധന അനിവാര്യം.
3. ഇന്ത്യയിലെത്തിയാല്‍ 7 ദിവസത്തെ നിർബന്ധിത ക്വാറന്‍റീനുണ്ട്.
4. വിമാനത്താവളത്തിലെത്തിയാല്‍ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പിസിആർ പരിശോധനയുണ്ട്. പരിശോധനയില്‍ നെഗറ്റീവായാലും 7 ദിവസത്തെ നിർബന്ധിത ക്വാറന്‍റീന്‍ അനിവാര്യം
5. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കണം, പരിശോധനാഫലം എയർ സുവിധയില്‍ അപ്ലോഡ് ചെയ്യണം.
6.കോവിഡ് പരിശോധനയില്‍ നെഗറ്റീവായാലും അടുത്ത 7 ദിവസങ്ങളില്‍ സ്വയം ആരോഗ്യം നിരീക്ഷിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.