കണ്ണൂര്‍ വി സി പുനര്‍ നിയമനക്കേസ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍; ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ഇന്ന് നിര്‍ണായക ദിനം

കണ്ണൂര്‍ വി സി പുനര്‍ നിയമനക്കേസ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍; ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ഇന്ന് നിര്‍ണായക ദിനം

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതിനെതിരായ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഇതോടെ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഇന്ന് നിര്‍ണ്ണായക ദിനമായിരിക്കുകയാണ്.

അഡ്വക്കേറ്റ് ജനറല്‍ തെറ്റിദ്ധരിപ്പിച്ചതിനാലാണ് നിയമനം നടത്തിയതെന്നും പുനര്‍നിയമന ഉത്തരവ് ക്രമവിരുദ്ധമാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നുണ്ട്. ചാന്‍സലര്‍ പദവിയൊഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അയച്ച നോട്ടീസ് ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറിയെങ്കിലും ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകാന്‍ മുതിര്‍ന്ന അഭിഭാഷകനെ അദ്ദേഹം നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.

പുനര്‍നിയമനത്തിന് സര്‍വകലാശാലാ നിയമത്തില്‍ വകുപ്പുണ്ടെങ്കിലും നിയമിക്കപ്പെടുമ്പോള്‍ 60 വയസ് കഴിയാന്‍ പാടില്ല. യു.ജി.സി മാനദണ്ഡത്തില്‍ പ്രായപരിധി പറയുന്നില്ലെങ്കിലും പുനര്‍നിയമനത്തിന് വ്യവസ്ഥയില്ല. രണ്ടിലും വി.സി നിയമനം സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന പാനലില്‍ നിന്നായിരിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.സിയുടെ പുനര്‍നിയമനം നിയമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ സത്യവാങ്മൂലം നല്‍കിയാല്‍ സര്‍ക്കാര്‍ വെട്ടിലാവും. മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന്റെയോ സര്‍വകലാശാലയുടെയോ നിലപാടല്ല, നിയമനാധികാരിയായ ചാന്‍സലറുടെ നിലപാടാണ് അറിയേണ്ടതെന്നാണ് കോടതി പറഞ്ഞത്.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ചൂണ്ടിക്കാട്ടി തന്നെ സമ്മര്‍ദ്ദത്തിലാക്കി നിയമ വിരുദ്ധ ഉത്തരവിറക്കിച്ചതാണെന്ന് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ എഴുതിയ കത്ത് തെളിവായി വാദി ഭാഗം ഹാജരാക്കും. പുനര്‍ നിയമനം ലഭിച്ച ഡോ. ഗോപിനാഥ് രവീന്ദ്രന് സര്‍വകലാശാല നിയമ പ്രകാരം പ്രായ പരിധി കഴിഞ്ഞെന്ന് തെളിയിക്കാനായാല്‍ അദ്ദേഹത്തിന് പുറത്തു പോകേണ്ടി വരും. ഇത് സര്‍ക്കാരിന് വലിയ ക്ഷീണമുണ്ടാക്കും. മറിച്ചായാല്‍ ഗവര്‍ണര്‍ കൂടുതല്‍ ദുര്‍ബലനാവും. എന്തായാലും ഇരുകൂട്ടര്‍ക്കും ഇത് നിര്‍ണായകമാണ്.

വി.സി നിയമനത്തിന് ചട്ടപ്രകാരം വിജ്ഞാപനമിറക്കുകയും സെലക്ഷന്‍ കമ്മിറ്റിയുണ്ടാക്കുകയും ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തശേഷമാണ് വിസിയായിരുന്ന ആളെ വീണ്ടും നിയമിക്കണമെന്ന് പ്രോചാന്‍സലറായ മന്ത്രി ആര്‍. ബിന്ദു ആവശ്യപ്പെട്ടതെന്ന് ഗവര്‍ണര്‍ ഹൈക്കോടതിയെ അറിയിക്കും. നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിര്‍ബന്ധിച്ചു.

നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തതിനാല്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി താന്‍ ഒഴിഞ്ഞതായും അറിയിക്കും. കേസില്‍ ഒന്നാം എതിര്‍കക്ഷി ഗവര്‍ണറും രണ്ടാം എതിര്‍കക്ഷി സര്‍ക്കാരുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.