തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയില്‍. ഇ-പോസ് മെഷീന്‍ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും മൂന്ന് ദിവസമായി റേഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്. പ്രതിസന്ധി തുടങ്ങിയപ്പോള്‍ തന്നെ വിവരം അധികൃതരെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായിട്ടും നടപടിയുണ്ടായില്ലെന്നുമാണ് റേഷന്‍ കട ഉടമകളുടെ പരാതി.
റേഷന്‍ വ്യാപാരികളുടെ സംഘടന കഴിഞ്ഞ ദിവസം പ്രതിസന്ധിയെപ്പറ്റി മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. എന്‍ഐസിയ്ക്കാണ് സോഫ്റ്റ്‌വെയര്‍ കാര്യങ്ങളുടെ ചുമതലയെന്നും അവരെ അറിയിച്ചിട്ടുണ്ടെന്നുമാണ് ഓഫീസില്‍ നിന്നും ലഭിച്ച മറുപടി. എന്നാല്‍ ഇപ്പോഴും സാങ്കേതിക തകരാറ് പരിഹരിച്ചിട്ടില്ല.
പ്രശ്‌ന പരിഹാരത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് ഭക്ഷ്യ മന്ത്രിയും ആവര്‍ത്തിക്കുന്നത്. ഇതാദ്യമായല്ല സംസ്ഥാനത്ത് ഇ.പോസ് മെഷീന്‍ പണിമുടക്കുന്നത്. തകരാര്‍ വരുന്ന മുറയ്ക്ക് നന്നാക്കുകയല്ലാതെ ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് റേഷന്‍ വ്യാപാരികളുടെ പ്രധാന പരാതി. സെര്‍വര്‍ തകരാറിലായതോടെ കടകള്‍ പൂര്‍ണ്ണമായും അടച്ചിടേണ്ടിവരുമെന്ന് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26