സ്വര്‍ണം വാങ്ങിയാല്‍ പിന്നാലെ ജി.എസ്.ടി വകുപ്പിന്റെ സമന്‍സ് എത്തും; പ്രതിഷേധമേറുന്നു

സ്വര്‍ണം വാങ്ങിയാല്‍ പിന്നാലെ ജി.എസ്.ടി വകുപ്പിന്റെ സമന്‍സ് എത്തും; പ്രതിഷേധമേറുന്നു

കൊച്ചി: ജുവലറികളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ ബില്ലുമായി നേരിട്ട് ഹാജരാകാന്‍ ഉപഭോക്താക്കള്‍ക്ക് സമന്‍സ് അയയ്ക്കുന്ന വിചിത്ര നടപടിയുമായി സംസ്ഥാന ജി.എസ്.ടി വകുപ്പ്. ഐ.പി.സി ചട്ടം ചൂണ്ടിക്കാട്ടിയാണ് സമന്‍സ് നല്‍കുന്നത്. ഇത് സ്വര്‍ണ വ്യാപാര മേഖലയെ തകര്‍ക്കാനാണെന്ന ആക്ഷേപം ശക്തമാകുകയാണ്.

സ്വര്‍ണക്കടയിലെ പരിശോധനയ്ക്കിടെ ബില്ലില്‍ പൊരുത്തക്കേട് കണ്ടാല്‍ ഉപഭോക്താവിന് ആദ്യം കത്തോ തുടര്‍ന്ന് നോട്ടീസോ നല്‍കി വിശദീകരണം തേടാമെന്ന് നികുതി വിദഗ്ധര്‍ പറയുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അവസാനവഴിയായി മാത്രം ബില്ലുമായെത്താന്‍ സമന്‍സ് അയയ്ക്കാം. എന്നാല്‍, ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ആദ്യമേ സമന്‍സ് നല്‍കി വിരട്ടുകയാണെന്നാണ് വ്യാപക ആക്ഷേപം.

2017ലെ കേന്ദ്ര ജി.എസ്.ടി ചട്ടത്തിലെ സെക്ഷന്‍ 70, ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി) ചട്ടം 1860ലെ സെക്ഷന്‍ 193, 228 എന്നിവ പ്രകാരമാണ് സമന്‍സ്. ഹാജരായില്ലെങ്കില്‍ ഐ.പി.സി ചട്ടം 1860ലെ സെക്ഷന്‍ 174, 175 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണെന്നും സമന്‍സിലുണ്ട്. എറണാകുളം പെരുമാനൂരിലുള്ള എസ്.ജി.എസ്.ടി ഓഫീസിലാണ് ഹാജരാകേണ്ടത്.

മുന്‍കൂര്‍ ബുക്ക് ചെയ്തതും വാങ്ങിയതുമായ സ്വര്‍ണാഭരണത്തിന്റെ ബില്ലില്‍ പൊരുത്തക്കേട് കാണുന്നവര്‍ക്കാണ് സമന്‍സ് അയയ്ക്കുന്നതെന്നാണ് ജി.എസ്.ടി വകുപ്പിന്റെ വാദം. ബില്ല് കൃത്യമെങ്കില്‍ ഫോണോ ഇ-മെയിലോ വഴി ജി.എസ്.ടി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാം. നേരിട്ട് ഹാജരാകേണ്ടതില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.