എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ചു: പൊതുപരിപാടികള്‍ക്ക് വിലക്ക്; ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസം അടച്ചിടണം

 എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ചു: പൊതുപരിപാടികള്‍ക്ക് വിലക്ക്; ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസം അടച്ചിടണം

കൊച്ചി: എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദിവസവും 30നു മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊതു പരിപാടികള്‍ ഒഴിവാക്കി ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

3204 പേര്‍ക്കാണ് എറണാകുളം ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്, ടിപിആര്‍ 36.87. യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവും പുറത്തിറക്കി. ഇതു പ്രകാരം ജില്ലയില്‍ എല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാമുദായിക പൊതു പരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച പരിപാടികള്‍ സംഘാടകര്‍ അടിയന്തരമായി മാറ്റിവയ്ക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ പരമാവധി 50 പേരെ മാത്രം പങ്കെടുപ്പിച്ച് കോവിഡ് ചട്ടങ്ങള്‍ പാലിച്ച് നടത്തേണ്ടതാണ്. സര്‍ക്കാര്‍ യോഗങ്ങളും പരിപാടികളും ഓണ്‍ലൈനായി നടത്തണം. ഷോപ്പിങ് മാളുകളില്‍ ജനത്തിരക്ക് അനുവദിക്കില്ല. നിരീക്ഷണത്തിനായി പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേട്ടുമാരെയും നിയോഗിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് സ്ഥാപനം അടച്ചിടണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.