തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ പ്രചാരണത്തിനു കോടികള്‍ ചെലവിടാനൊരുങ്ങി സര്‍ക്കാര്‍. പദ്ധതിയുടെ ഡിപിആറിനു പോലും അംഗീകാരം ലഭിക്കുന്നതിനു മുന്‍പാണ് സര്‍ക്കാരിന്റെ നടപടി. 'സില്‍വര്‍ ലൈന്‍ അറിയേണ്ടതെല്ലാം' എന്ന പേരില്‍ 50 ലക്ഷം കൈപ്പുസ്തകം അച്ചടിക്കാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു വഴി ടെന്‍ഡര്‍ ക്ഷണിച്ചു.
സര്‍ക്കാര്‍ പ്രസുകളും കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി പോലെയുള്ള സ്ഥാപനങ്ങളും ഉള്ളപ്പോഴാണു പുറത്തു നിന്നും ടെന്‍ഡര്‍ വിളിച്ചത്. അഞ്ച് കോടിയോളം രൂപ അച്ചടിക്കു മാത്രം ചെലവാകുമെന്നാണു കണക്ക്.
അതേസമയം സിപിഎം വാരികയായ ചിന്തയിലെഴുതിയ ലേഖനത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സ്ഥലമെടുപ്പുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. രാജ്യാന്തര സാമ്പത്തിക സ്ഥാപനങ്ങളായ ജൈക്ക ഉള്‍പ്പെടെ സഹായം നല്‍കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്.
എഐഐബി, കെഎഫ്ഡബ്ല്യു, എഡിബി എന്നീ ധനകാര്യ സ്ഥാപനങ്ങളുമായി ചര്‍ച്ച പൂര്‍ത്തിയായി. ഇത്തരം സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തുന്നതിനു നിതി ആയോഗും കേന്ദ്ര ധനമന്ത്രാലയവും റെയില്‍വെ മന്ത്രാലയവും അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, രാജ്യത്തിനു പുറത്തു നിന്നു വായ്പ ലഭ്യമാക്കുന്നതിനുള്ള അപേക്ഷ കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പിന്റെ പരിഗണനയിലിരിക്കുന്നതേയുള്ളൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26