കോഴിക്കോട്: അധ്യാപകരുടെ പണിമുടക്കില്‍ പരീക്ഷ മുടങ്ങിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പോളിടെക്നിക് കോളേജ് അടിച്ചു തകര്‍ത്തു. കളന്തോട് കെഎംസിറ്റി പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥികളാണ് അക്രമം കാണിച്ചത്. അധ്യാപകര്‍ പണിമുടക്കിയതിനാലാണ് ഇന്ന് രാവിലെ നടക്കാനിരുന്ന പരീക്ഷ മുടങ്ങിയത്. അതേസമയം ഏഴു മാസമായി ശമ്പളം മുടങ്ങിയതിനാലാണ് പണിമുടക്ക് നടത്തുന്നതെന്നാണ് അധ്യാപകര്‍ പറയുന്നത്.
ഇന്നലെയാണ് അധ്യാപകരുടെ പണിമുടക്ക് ആരംഭിച്ചത്. ഇന്ന് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ തുടങ്ങുന്ന ദിവസമായിരുന്നു. എന്നാല്‍ പരീക്ഷ നടത്താന്‍ അധ്യാപകര്‍ കൂട്ടാക്കിയില്ല. നവംബറില്‍ നടക്കേണ്ട പരീക്ഷ കോവിഡ് കാരണം ഇന്നത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ഇന്നും പരീക്ഷ നടത്താത്തതില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ മുറിയിലെത്തി ബഹളം വച്ചു. ഇതിന് തൊട്ടുപിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകരും കോളേജിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ കോളേജിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പുറത്തു നിന്നും ആരെയും സഹായം വേണ്ടെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരുമായി ഏറെ നേരം സംഘര്‍ഷമുണ്ടായി.
സംഭവത്തിനു ശേഷം സ്ഥലം സിഐ കോളേജിലെത്തി പ്രന്‍സിപ്പാളും വിദ്യാര്‍ത്ഥികളും അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തി. ശമ്പളം നല്കുന്ന കാര്യം തീരുമാനമുണ്ടാക്കാനായി നാളെ അധ്യാപക സംഘടനാ പ്രവര്‍ത്തകരെയും കോളേജ് മാനേജ്മെന്റിനെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. അതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ശേഷം പരീക്ഷകള്‍ നടത്താന്‍ അധ്യാപകര്‍ തയ്യാറായി. എന്നാല്‍ ഇന്ന് രാവിലെ നടത്തേണ്ടിയിരുന്ന പരീക്ഷ നടക്കാത്തതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്ന് ചോദിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26