'ദൈവം യോജിപ്പിച്ചത് വിഘടിപ്പിക്കല്ലേ!':മാനസികരോഗിയെ കൈവിടരുതെന്ന കുടുംബ കോടതിയുടെ അഭ്യര്‍ത്ഥന സഫലം

 'ദൈവം യോജിപ്പിച്ചത് വിഘടിപ്പിക്കല്ലേ!':മാനസികരോഗിയെ കൈവിടരുതെന്ന കുടുംബ കോടതിയുടെ അഭ്യര്‍ത്ഥന സഫലം


മുംബൈ: ഒരു ദശാബ്ദത്തോളം നീണ്ട വിവാഹമോചന പോരാട്ടത്തിന് ശേഷം ഏവര്‍ക്കും സന്തോഷകരമായ അനുരഞ്ജനത്തിനു വഴിതെളിച്ച് കുടുംബ കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. മാനസിക രോഗാശുപത്രിയില്‍ 12 വര്‍ഷമായി തടവില്‍ തുടരുന്ന ഭാര്യയെ മജിസ്ട്രേറ്റിന്റെ സ്‌നേഹപൂര്‍ണമായ ഇടപടലും ഉത്തരവും ലഭിച്ചതോടെ വിവാഹമോചന ഹര്‍ജിക്ക് വിരാമമിട്ട് ഭര്‍ത്താവ് വീട്ടിലേക്ക് കൊണ്ടുവരാന്‍ സമ്മതിച്ചു. ബാന്ദ്രയിലെ കുടുംബ കോടതിയിലാണ് സംഭവം.

ഏഴ് വര്‍ഷം മുന്‍പ് ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നെങ്കിലും അന്ന് വീട്ടിലേക്ക് കൊണ്ടുവരാന്‍ ഭര്‍ത്താവ് ഒരുക്കമായിരുന്നില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശിപ്പിക്കാത്തതിനാല്‍, ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷവും വര്‍ഷങ്ങളോളം ഭാര്യയ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നതായി കുടുംബ കോടതി ജഡ്ജി സ്വാതി ചൗഹാന്‍ പറഞ്ഞു.ദൈവം യോജിപ്പിച്ചത് വിഘടിപ്പിക്കല്ലേയെന്ന വനിതാ
ജഡ്ജിയുടെ അഭ്യര്‍ത്ഥന എന്തായാലും വിഫലമായില്ല.

1993 ലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ ഭാര്യയുടെ മാനസികാരോഗ്യം മോശമാണെന്ന് കാണിച്ച് ഭര്‍ത്താവ് 2009 ല്‍ അപേക്ഷ നല്‍കി. തുടര്‍ന്നാണ് അവരെ മാനസിക രോഗാശുപത്രിയിലേക്ക് അയച്ചത്. 2012 ല്‍ ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി നല്‍കി. എന്നാല്‍ 2021 ഒക്ടോബറിലാണ് കേസ് ആദ്യമായി കോടതി പരിഗണിച്ചത്.

2014 ല്‍ ഭാര്യയെ മാനസിക രോഗാശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യാന്‍ ഉത്തരവ് ഇട്ടിരുന്നെങ്കിലും, സ്വീകരിക്കാന്‍ ഹര്‍ജിക്കാരന്‍ ഒരുക്കമായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ക്ക് ആശുപത്രിയില്‍ തന്നെ തുടരേണ്ടി വന്നു. ഭാര്യയെ പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചാല്‍ മതിയെന്നും, എല്ലാ ചെലവുകളും വഹിച്ചു കൊള്ളാമെന്നും ഭര്‍ത്താവ് ആദ്യം പറഞ്ഞിരുന്നു. പിന്നീട് ഭാര്യയ്ക്കായി വീട് കണ്ടെത്തി നല്‍കാമെന്ന നിലപാടിലേക്കു വന്നു. തുടര്‍ന്ന് കോടതി കൗണ്‍സിലിങ് നല്‍കിയതിന്റെ അനുബന്ധമായാണ് ഭാര്യയെ ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകാമെന്നും, വിവാഹ മോചനം ആവശ്യമില്ലെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.