'ജലീല്‍ ഒരു പ്രസ്ഥാനമല്ല വ്യക്തി മാത്രമാണ്, അഭിപ്രായം വ്യക്തിപരം': സിപിഎമ്മിന് പിന്നാലെ കൈയ്യൊഴിഞ്ഞ് സിപിഐയും

 'ജലീല്‍ ഒരു പ്രസ്ഥാനമല്ല വ്യക്തി മാത്രമാണ്, അഭിപ്രായം വ്യക്തിപരം': സിപിഎമ്മിന് പിന്നാലെ കൈയ്യൊഴിഞ്ഞ് സിപിഐയും

തിരുവനന്തപുരം: ലോകായുക്ത ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ മുന്‍ മന്ത്രി കെ.ടി ജലീലിന്റെ വിമര്‍ശനത്തെ തള്ളി സിപിഐ സസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജലീല്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് കാനത്തിന്റെ പ്രതികരണം. ജലീല്‍ ഒരു വ്യക്തി മാത്രമാണെന്നും ഒരു പ്രസ്ഥാനമല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മും ജലീലിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഇടതു മുന്നണിയിലെ രണ്ടാമത്തെ പ്രമുഖ കക്ഷിയായ സിപിഐയും ജലീലിനെതിരായ നിലപാട് സ്വീകരിച്ചത്.

ഈ വിഷയം സിപിഐ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അതുകൊണ്ട് തന്നെ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പണത്തിന് വേണ്ടി എന്തും പറയുന്ന ആളാണെന്ന് ഒരു അര്‍ധ ജുഡീഷ്യറി സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെക്കുറിച്ച് പറയുന്നത് ശരിയാണോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതിനെതിരെ നടപടി സ്വീകരിക്കാനുള്ള അവകാശവും അധികാരവും ലോകായുക്തയ്ക്ക് ഉണ്ടെന്നും കാനം പറഞ്ഞു.

ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്ന നിലപാട് തന്നെയാണ് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണനും സ്വീകരിച്ചത്. ജലീലിന്റെ നിലപാട് ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച സിപിഎം പക്ഷേ സഹയാത്രികനെ പൂര്‍ണമായും തള്ളിയില്ല. ലോകായുക്ത നിയമത്തിലെ ഭേദഗതിക്ക് ജലീലിന്റെ അഭിപ്രായവുമായി ബന്ധമില്ലെന്നും നിയമത്തില്‍ പഴുതുള്ളതിനാലാണ് ഭേദഗതിയെന്നുമാണ് കോടിയേരി പ്രതികരിച്ചത്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.