ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി: നാളെ പരിഗണിക്കും; ക്രൈംബ്രാഞ്ചില്‍ വിശ്വാസമില്ല, സിബിഐ വേണമെന്ന് ദിലീപ്

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി:  നാളെ പരിഗണിക്കും; ക്രൈംബ്രാഞ്ചില്‍ വിശ്വാസമില്ല, സിബിഐ വേണമെന്ന് ദിലീപ്

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. വ്യാഴാഴ്ച പരിഗണിക്കുമെന്നാണ് ആദ്യം പറഞ്ഞതെങ്കിലും കോടതി വീണ്ടും തീരുമാനം മാറ്റുകയായിരുന്നു. നാളെ ഉച്ചയ്ക്ക് 1.45ന് ഹര്‍ജി പരിഗണിക്കും.

ആറ് ഫോണുകള്‍ ഇന്ന് രാവിലെ ദിലീപ് കോടതിക്ക് സമര്‍പ്പിച്ചിരുന്നു. നടന്‍ ഉപയോഗിച്ച മൂന്ന് ഫോണുകള്‍, സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരീ ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്.

പൊലീസ് പറയുന്ന ഒന്നാം നമ്പര്‍ ഫോണ്‍ തന്റെ കൈവശമില്ലെന്നാണ് ദിലീപ് പറയുന്നത്. പട്ടികയിലെ 2,3,4 ഫോണുകളാണ് താരം കൈമാറിയത്. ആദ്യ ക്രമനമ്പറില്‍ പറയുന്ന ഐഫോണ്‍ പണ്ടുപയോഗിച്ചതോ അന്വേഷണ സംഘം പിടിച്ചെടുത്തതോ ആകാമെന്നാണ് ദിലീപിന്റെ പുതിയ വിശദീകരണം.

ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കോടതി ഉത്തരവ് മറയാക്കി തെളിവുകള്‍ നശിപ്പിച്ചുവെന്നും പ്രതികളുടേത് കുറ്റക്കാരാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണെന്നും പ്രോസിക്യൂഷന്‍ വാദം ഉയര്‍ത്തി.

മറ്റാര്‍ക്കും കിട്ടാത്ത ആനുകൂല്യമാണ് ദിലീപിന് കിട്ടുന്നത്. മുന്‍കൂര്‍ ജാമ്യം പോയിട്ട് സ്വാഭാവിക ജാമ്യത്തിന് പോലും അര്‍ഹതയില്ല. അന്വേഷണം ഒരുപാട് മുന്നോട്ട് പോയി. ജാമ്യം നല്‍കുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്നും ഫോണ്‍ സൂക്ഷിക്കേണ്ട സ്ഥലം തീരുമാനിക്കുന്നത് പ്രതിയല്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം നാലാമത്തെ ഫോണ്‍ അറിയില്ലെന്ന് പറഞ്ഞ ദിലീപ് ഇന്ന് കോടതിയില്‍ പറഞ്ഞത് ഒന്നാമത്തെ ഫോണ്‍ അറിയില്ല എന്നാണ്. പ്രതി കൂടെ കൂടെ മൊഴി മാറ്റി പറയുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഗൂഢാലോചന സ്ഥിരീകരിക്കാനായി ശക്തമായ ഒരു തെളിവും അന്വേഷണ സംഘത്തിന്റെ കൈയില്‍ ഇല്ല. നടക്കുന്നത് മാധ്യമ വിചാരണയാണ്. വീട്ടിലുള്ള എല്ലാ ഗാഡ്ജറ്റ്‌സും ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. എണ്‍പത്തിനാല് വയസുള്ള തന്റെ അമ്മയെ ഒഴിച്ച് എല്ലാവരെയും പ്രതികളുമാക്കി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും ദിലീപ് വാദിച്ചു.

അതേസമയം, ഫോണുകള്‍ ഉടനെ കിട്ടണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കട്ടെയെന്നും അതിന് ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതല്ലേ ഉചിതമെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് വ്യാഴാഴ്ച പരിഗണിക്കാനായി കോടതി കേസ് മാറ്റിയത്.

എന്നാല്‍, വ്യാഴാഴ്ച വരെ ഈ ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറരുതെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകര്‍ വാദിച്ചത്. പക്ഷേ, അന്വേഷണ സംഘത്തിന് ഇന്ന് തന്നെ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ആ തര്‍ക്കത്തിനൊടുവിലാണ് നാളെ കേസ് വീണ്ടും പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.