വ്യാജ വാക്സിനേഷന്‍ കാര്‍ഡ് നിര്‍മിച്ച് ന്യൂയോര്‍ക്കില്‍ രണ്ട് നഴ്സുമാര്‍ അകത്തായി; സമ്പാദിച്ചത് 1.5 മില്യണ്‍

വ്യാജ വാക്സിനേഷന്‍ കാര്‍ഡ് നിര്‍മിച്ച് ന്യൂയോര്‍ക്കില്‍ രണ്ട് നഴ്സുമാര്‍ അകത്തായി; സമ്പാദിച്ചത് 1.5 മില്യണ്‍

ന്യൂയോര്‍ക്ക്: വ്യാജ വാക്സിനേഷന്‍ കാര്‍ഡ് നിര്‍മിച്ച് 1.5 മില്യണ്‍ ഡോളറിലധികം പണം സമാഹരിച്ച രണ്ട് യു.എസ് നഴ്സുമാര്‍ പിടിയില്‍. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡിലാണ് കേസിനാസ്പദമായ സംഭവം. അമിറ്റിവില്ലെ പീഡിയാട്രിക് ക്ലിനിക്കിന്റെ ഉടമയും 49 കാരിയുമായ ജൂലി ഡെവൂണോയാണ് മുഖ്യപ്രതി. രണ്ടാമത്തെയാള്‍ ജൂലിയുടെ സ്ഥാപനത്തിലെ ജീവനക്കാരി മരിസ ഉറാരോ (44)യും.

ഇരുവരും ചേര്‍ന്ന് 2021 നവംബര്‍ മുതലാണ് സര്‍ട്ടിഫിക്കറ്റ് നിര്‍മാണം തുടങ്ങിയത്. 18 വയസിന് മുകളിലുള്ളവരില്‍ നിന്ന് 220 ഡോളറും കുട്ടികളില്‍ നിന്ന് 85 ഡോളറുമാണ് വ്യാജ കാര്‍ഡ് തയ്യാറാക്കി നല്‍കി 'ഫീസ് ' ആയി സമാഹരിച്ചിരുന്നത്. ജൂലി ഡെവൂണോയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 9 ലക്ഷം ഡോളര്‍ തുക പണമായി കണ്ടെത്തി.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്തില്‍ നിന്നുള്ള അംഗീകാരത്തോടെ നഴ്സ് പ്രാക്ടീഷണറായ ഡെവൂനോയ്ക്കും ലൈസന്‍സുള്ള പ്രാക്ടിക്കല്‍ നഴ്സായ ഉറാരോയ്ക്കും കോവിഡ് -19 വാക്സിനുകളും വാക്സിനേഷന്‍ കാര്‍ഡുകളും മെഡിക്കല്‍ സിറിഞ്ചുകളും ഔദ്യാഗികമായി ലഭിച്ചിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. പക്ഷേ, വാക്സിനേഷന്‍ എടുക്കാതെ തന്നെ അവര്‍ കാര്‍ഡുകള്‍ വ്യാജമായി നിര്‍മ്മിച്ചു നല്‍കുമെന്ന്് ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ടു ചെന്ന് അനുഭവത്തിലൂടെ കണ്ടെത്തി. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഇമ്മ്യൂണൈസേഷന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ ഡാറ്റാബേസിലേക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ഇവര്‍ പ്രക്രിയ പൂര്‍ത്തിയാക്കിയിരുന്നത്.



ജൂലി ഡെവൂണോയുടെ ക്ലിനിക്കിലെയും വീട്ടിലെയും ലഡ്ജര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ആകെ 1.50 ദശലക്ഷം ഡോളറിന്റെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയത്. വ്യാജ വാക്സിനേഷന്‍ കാര്‍ഡ് നിര്‍മിക്കുന്നത് കുറ്റകരമാക്കുന്ന ബില്ല് ഒരു മാസം മുമ്പ് ന്യൂയോര്‍ക്ക് സര്‍ക്കാര്‍ പാസാക്കിയിരുന്നു. പ്രതികള്‍ അറസ്റ്റിലായതിന് ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.