വെള്ളത്തിന് മീതെ നടന്ന് ശത്രുക്കളെ അത്ഭുതപ്പെടുത്തിയ വിശുദ്ധ ബ്ലെയിസ്

വെള്ളത്തിന് മീതെ നടന്ന്  ശത്രുക്കളെ അത്ഭുതപ്പെടുത്തിയ വിശുദ്ധ ബ്ലെയിസ്

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 03

ര്‍മേനിയായില്‍ സെബാസ്റ്റേ എന്ന സ്ഥലത്ത് ഭിഷഗ്വരനായിരുന്നു ബ്ലെയിസ്. പിന്നീട് അദ്ദേഹം അവിടത്തെ മെത്രാനായി. ആര്‍ഗിയൂസ് പര്‍വ്വതത്തിലെ ഒരു ഗുഹയിലായിരുന്നു താമസം. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ അദ്ദേഹം രോഗശാന്തി നല്‍കിയിരുന്നു.

അസുഖ ബാധിതരായ വന്യമൃഗങ്ങള്‍ വരെ അദ്ദേഹത്തിന്റെ അടുക്കല്‍ സ്വയം വരുമായിരുന്നുവെന്ന് പറയപെടുന്നു. പക്ഷേ അദ്ദേഹം പ്രാര്‍ത്ഥനയിലായിരിക്കുമ്പോള്‍ മൃഗങ്ങള്‍ ഒന്നും അദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്നില്ലെന്നാണ് ഐതിഹ്യം. ഈ സമയത്താണ് കാപ്പാഡോസിയായിലെ ഗവര്‍ണര്‍ ആയിരുന്ന അഗ്രികോള ക്രിസ്ത്യാനികളെ പീഡിപ്പിക്കുവാനായി സെബാസ്റ്റേയിലെത്തിയത്. അദ്ദേഹത്തിന്റെ വേട്ടക്കാര്‍ മൃഗങ്ങളെ വേട്ടയാടുന്നതിനായി ആര്‍ഗിയൂസ് പര്‍വ്വതത്തിലെ വനത്തിലെത്തി. നായാട്ടെന്നതിലുപരി വിനോദമായിരുന്നു അവരുടെ ലക്ഷ്യം.

വിശുദ്ധ ബ്ലെയിസിന്റെ ഗുഹയ്ക്ക് മുന്നിലായി ധാരാളം വന്യമൃഗങ്ങളെ കണ്ട അവര്‍ അവിടെ എത്തുകയും പ്രാര്‍ത്ഥനയിലായിരുന്ന വിശുദ്ധനെ കാണുകയും അവര്‍ അദ്ദേഹത്തെ പിടികൂടി ഗവര്‍ണറുടെ സമക്ഷം ഹാജരാക്കുകയും ചെയ്തു. അഗ്രികോള വിശുദ്ധനെ ക്രിസ്തുമത വിശ്വാസം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിച്ചെങ്കിലും അതില്‍ പരാജയപ്പെട്ടു.

തുടര്‍ന്ന് തടവറയിലടക്കപ്പെട്ട ബ്ലെയിസ് അവിടെയുള്ള തന്റെ സഹതടവുകാര്‍ക്ക് പലവിധ രോഗങ്ങളില്‍ നിന്നും ശാന്തി നല്‍കി. തൊണ്ടയില്‍ മത്സ്യത്തിന്റെ മുള്ള് കുടുങ്ങി ശ്വാസം മുട്ടി മരിക്കാറായ ഒരു കുട്ടിയെ രക്ഷപ്പെടുത്തിയതും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സംഭവമാണ് വിശുദ്ധ ബ്ലെയിസിന്റെ മാധ്യസ്ഥ തിരുനാള്‍ ദിനത്തില്‍ കണ്ഠനാളങ്ങള്‍ ആശീര്‍വദിക്കുന്ന ആചാരത്തിനു കാരണമായത്.

പിന്നീട് വെള്ളത്തില്‍ മുങ്ങി മരിക്കുന്നതിനായി അവര്‍ വിശുദ്ധനെ ഒരു തടാകത്തില്‍ എറിഞ്ഞെങ്കിലും അദ്ദേഹം അത്ഭുതകരമായി വെള്ളത്തിന്റെ മീതെ നില്‍ക്കുകയും വെള്ളത്തിന് മീതെ നടന്നുകൊണ്ട് തങ്ങളുടെ ദൈവത്തിന്റെ ശക്തി വേട്ടയാടുന്നവരുടെ മുന്നില്‍ തെളിയിക്കുകയും ചെയ്തു. അത് അനുകരിക്കാന്‍ ശ്രമിച്ച പലരും വെള്ളത്തില്‍ താണു പോയി. വിശുദ്ധന്‍ കരയിലെത്തിയപ്പോള്‍ അദ്ദേഹത്തെ പിടികൂടി അവര്‍ മര്‍ദ്ദിച്ചു.

ക്രൂരമായ ഈ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി ബ്ലെയിസ് രക്തസാക്ഷിത്വം വരിച്ചു. അദ്ദേഹത്തിന്റെ മാംസം ചെമ്മരിയാടിന്റെ രോമം ചീകുവാന്‍ ഉപയോഗിക്കുന്ന ചീര്‍പ്പ് കൊണ്ട് പിച്ചി കീറുകയും തുടര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ഇത് കൊണ്ടാണ് ചെമ്മരിയാടിന്റെ രോമം കൊണ്ടുള്ള വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മധ്യസ്ഥനായി വിശുദ്ധനെ പരിഗണിക്കുന്നത്.

നൂറ്റാണ്ടുകളോളം പാശ്ചാത്യ സഭയിലും പൗരസ്ത്യ സഭയിലും പ്രസിദ്ധനായിരുന്നു വിശുദ്ധ ബ്ലെയിസ്. 1222 ല്‍ ഓക്‌സ്‌ഫോര്‍ഡ് സമിതി വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍ അടിമപ്പണി നിരോധിക്കുകയുണ്ടായി. എല്ലാവിധ തൊണ്ട രോഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കുന്നു.

കൂടാതെ വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍ രണ്ട് മെഴുക് തിരികള്‍ പ്രാര്‍ത്ഥനയോട് കൂടി ആശീര്‍വദിക്കുകയും ഈ ആശീര്‍വാദം ലഭിക്കുന്നവരെല്ലാം എല്ലാവിധ അസുഖങ്ങളില്‍ നിന്നും പ്രത്യേകിച്ച് തൊണ്ട സബന്ധമായ രോഗങ്ങളില്‍ നിന്നും സുഖം പ്രാപിക്കുകയും ചെയ്യുന്നു. സഭയുടെ 14 സഹായക വിശുദ്ധരില്‍ ഒരാള്‍ കൂടിയാണ് വിശുദ്ധ ബ്ലെയിസ്.

ഇന്നത്തെ ഇതര വിശുദ്ധര്‍

5. ആഫ്രിക്കനായ ചെലരിത്രൂസ്

3. ഐറിഷുകാരനായ ചെല്ലയിന്‍

2. ബെല്‍ജിയംകാരനായ ബെര്‍ലിന്റിസ്

1. സ്‌ക്കോട്ടിഷ് ബിഷപ്പായ അനത്തോളിയൂസ്

4. ആഫ്രിക്കക്കാരനായ ചെലരീനാ, ഇഗ്‌നേഷ്യസ്, ലൗറന്തിന്തൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.