'ഈ രാജ്യത്തെ നിങ്ങള്‍ അപകടത്തില്‍ ആക്കുകയാണ്; എനിക്കിത് കണ്ടു നില്‍ക്കാന്‍ ആവുന്നില്ല': പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ പ്രസംഗം

'ഈ രാജ്യത്തെ നിങ്ങള്‍ അപകടത്തില്‍ ആക്കുകയാണ്; എനിക്കിത് കണ്ടു നില്‍ക്കാന്‍ ആവുന്നില്ല': പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ പ്രസംഗം

എന്റെ മുതുമുത്തച്ഛന്‍ ഈ രാജ്യത്തിനു വേണ്ടി 15 വര്‍ഷം ജയിലില്‍ കിടന്നയാളാണ്... എന്റെ അമ്മൂമ്മ 32 തവണ വെടിയേറ്റാണ് കൊല്ലപ്പെട്ടത്... എന്റെ പ്രിയപ്പെട്ട അച്ഛന്‍ കഷണങ്ങള്‍ ആയാണ് ചിതറി തെറിച്ചു പോയത്... എല്ലാം ഈ രാജ്യത്തിന് വേണ്ടിയായിരുന്നു... അവര്‍ ഉയര്‍ത്തി പിടിക്കാന്‍ ശ്രമിച്ച ഈ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഇല്ലാതെ ആവുമ്പോള്‍ ഉള്ള കഠിനമായ വേദന എത്രത്തോളം എന്ന് എനിക്ക് നന്നായി അറിയാം.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി ഇന്ന് പാര്‍ലമെന്റില്‍ നടത്തിയ 50 മിനുട്ട് പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വന്‍ തരംഗമായി മാറി. ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ദീര്‍ഘവീക്ഷണവും ഭരണ പക്ഷത്തിന് ആവശ്യമായ മുന്നറിയിപ്പും നല്‍കിയുള്ള പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേത്.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം:

'ഇത് എന്റെ വിമര്‍ശനം അല്ല, എന്റെ ഭയമാണ്, ഇത് ഒരു വിമര്‍ശനം ആയി നിങ്ങള്‍ എടുക്കരുത്. ഈ രാജ്യത്തിനെപ്പറ്റി ആശങ്കയുള്ള ഒരു പൗരന്റെ അഭിപ്രായം ആയി കണ്ടാല്‍ മതി നിങ്ങള്‍ ഇതിനെ.

രണ്ട് ഇന്ത്യ ആണ് ഇന്നുള്ളത്. ഒന്ന് പണക്കാര്‍ക്കും, മറ്റൊന്ന് പാവപ്പെട്ടവര്‍ക്കും. അധികാരം ഉള്ളവര്‍ക്കും, ഇല്ലാത്തവര്‍ക്കും. ഒന്ന്? ധനികര്‍, മറ്റേത് ദരിദ്രര്‍. ഇവര്‍ക്കിടയിലുള്ള വിടവ് വളരെ വലുതാണ്. ബിഹാറില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ ഇതുവരെ സംസാരിച്ചില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ തൊഴിലില്ലായ്മയെക്കുറിച്ച് ഒരു വാചകം പോലും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ യുവാക്കള്‍ ഒന്നാകെ തൊഴില്‍ ചോദിക്കുന്നു.

എന്നാല്‍ നിങ്ങളുടെ സര്‍ക്കാരിന് ജോലി നല്‍കാന്‍ സാധിക്കുന്നില്ല. 2021ല്‍ മാത്രം മൂന്ന് കോടി യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 50 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് ഇന്ത്യ ഇപ്പോള്‍ അനുഭവിക്കുന്നത്. നിങ്ങള്‍ മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഇന്‍ ഇന്ത്യ എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും. മെയ്ഡ് ഇന്‍ ഇന്ത്യ ഇനി സാധ്യമല്ല. നിങ്ങള്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ'യെ നശിപ്പിച്ചു.

ചെറുകിട, ഇടത്തരം വ്യവസായങ്ങളെയാണ് നിങ്ങള്‍ പിന്തുണക്കേണ്ടത്. അല്ലാത്തപക്ഷം 'മെയ്ഡ് ഇന്‍ ഇന്ത്യ' ഒരിക്കലും സാധ്യമല്ല. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് മാത്രമേ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. നിങ്ങള്‍ മെയ്ഡ് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ മുതലായവയെക്കുറിച്ച് മാത്രം നിരന്തരം സംസാരിച്ചുകൊണ്ടേയിരിക്കുന്നു. തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്...'

ഈ രാജ്യത്ത് എല്ലാവര്‍ക്കും തുല്യ അവകാശം ആണുള്ളത്. പക്ഷേ നിങ്ങള്‍ അത് സമ്മതിക്കുന്നില്ല. നിങ്ങള്‍ക്ക് ഈ രാജ്യം അടക്കി ഭരിക്കാന്‍ ആണ് ആവേശം. ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു. നിങ്ങള്‍ ഒരിക്കലും ഈ രാജ്യം അടക്കി ഭരിക്കാന്‍ പോകുന്നില്ല. അത് നിങ്ങളുടെ ദിവാസ്വപ്നം മാത്രം. ഇന്ത്യ എന്നത് ഒരു സര്‍വാധിപത്യ ഭരണകൂടം നിലവിലുള്ള രാജ്യമല്ല. ഇന്ത്യ എന്നത് യൂണിയന്‍ ഓഫ് സ്റ്റേറ്സ് ആണ്. അഥവാ അനേകം സംസ്ഥാനങ്ങളുടെ ഏകോപനം കൊണ്ട് സാധ്യമായ ഏകീകൃതമായ രാജ്യം.

അതിനെ എന്നെങ്കിലും അടക്കി ഭരിക്കാം എന്ന് നിങ്ങള്‍ക്ക് ആഗ്രഹം ഉണ്ടെങ്കില്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത് അത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്നാണ്. ഇന്ത്യയെ സംബന്ധിച്ച് രണ്ട് ദര്‍ശനങ്ങളുണ്ട്. ഒന്ന്, ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. അതായത് ചര്‍ച്ചകള്‍, സംഭാഷണങ്ങള്‍ ഒക്കെ നടക്കേണ്ട ഒരു യൂണിയന്‍. അതൊന്നും ഇപ്പോള്‍ ഉണ്ടാവുന്നില്ല. ഈ രാജ്യത്തിന്റെ 3000 വര്‍ഷത്തെ ചരിത്രം നിങ്ങള്‍ പരിശോധിക്കൂ. ഒരിക്കലും ഒരു ഭരണാധികാരിക്കും ഈ രാജ്യത്തെ അടക്കി ഭരിക്കാന്‍ സാധിച്ചിട്ടില്ല.

എല്ലായ്‌പ്പോഴും ഈ രാജ്യം അനേകം സംസ്ഥാനങ്ങളുടെ ഏകോപനത്താല്‍ സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നു. നിങ്ങള്‍ കരുതുന്നത് നിങ്ങള്‍ക്ക് എല്ലാവരെയും അടിച്ചമര്‍ത്താം എന്നാണ്. നോക്കൂ, തമിഴ്‌നാടിന് ഒരു സംസ്‌ക്കാരം ഉണ്ട്. വ്യത്യസ്തമായ ഒരു സങ്കല്‍പം ഉണ്ട്. ഒരു സംസ്ഥാനം എന്ന നിലയില്‍ അവരുടെ ആ വ്യത്യസ്തമായ ഐഡന്റിറ്റി ഉള്‍ക്കൊണ്ട് തന്നെ അവര്‍ക്ക് ഇന്ത്യയെപ്പറ്റിയും ഈ രാജ്യത്തെ പറ്റിയും കൃത്യമായ ബോധമുണ്ട്.

അതുപോലെ തന്നെ കേരളവും. ഞാന്‍ അവിടുത്തെ ജനപ്രതിനിധിയാണ്. കേരളത്തിന് ഒരു സംസ്‌ക്കാരം ഉണ്ട്, ഒരു അന്തസ് ഉണ്ട്, ചരിത്രം ഉണ്ട്, ജീവിത വഴിയുണ്ട്. അങ്ങനെ അനേകം സംസ്‌കാരവും ചരിത്രവും ചേരുമ്പോഴാണ് ഇന്ത്യയുണ്ടാവുന്നത്. അതാണ് ഇന്ത്യയുടെ അഴകും കരുത്തും.

കേന്ദ്രീകൃതമായ ഒരു വടി കൊണ്ട് ഇന്ത്യയെ അടക്കി ഭരിക്കാം എന്നാണ് നിങ്ങളുടെ ചിന്ത. നിങ്ങള്‍ അങ്ങനെ ചിന്തിക്കുമ്പോള്‍ ഇവിടെ രണ്ട് ഇന്ത്യകള്‍ ഉണ്ടാവുകയാണ്. വിവിധങ്ങളായ സംസ്‌കാരമുള്ള, ചരിത്രമുള്ള ഒട്ടനേകം സംസ്ഥാനങ്ങളെ വില വെയ്ക്കാതെ, അവരെ ഉള്‍ക്കൊള്ളാതെ, അവരുടെ അഭിപ്രായങ്ങള്‍ക്ക് വില നല്‍കാതെ ഈ രാജ്യം മൊത്തത്തില്‍ അടക്കി ഭരിച്ചു കളയാം എന്ന ചിന്ത ഒരിക്കലും നടക്കാത്ത ദിവാസ്വപ്നം മാത്രമാണ്.

വ്യത്യസ്തങ്ങളായ പൂക്കളുള്ള ഒരു പൂക്കൂടയെ നിങ്ങള്‍ സങ്കല്‍പ്പിക്കുക. അതാണ് ഈ രാജ്യവും ഈ രാജ്യത്തെ സംസ്ഥാനങ്ങളും. അവരുടെ അഭിപ്രായങ്ങള്‍ക്ക് വില നല്‍കാതെ അവരെ അടിച്ചമര്‍ത്താന്‍ ഒരു ശക്തിക്കും ഒരിക്കലും കഴിയുകയില്ല എന്നത് ഞാന്‍ എടുത്തു പറയാന്‍ ആഗ്രഹിക്കുന്നു. ഈ രാജ്യത്തെ ഓരോ സംവിധാനങ്ങളെയും നിങ്ങള്‍ അക്രമിക്കുകയാണ്. തമിഴ്നാടിന്റെ ആശയത്തെ ഈ രാജ്യത്തിന്റെ ആശയങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്.

പഞ്ചാബിലെ കര്‍ഷകര്‍ മൂന്ന് വികൃതമായ നിയമങ്ങള്‍ എടുത്തു മാറ്റാനുള്ള ആവശ്യവുമായി മാസങ്ങളോളം തെരുവില്‍ സമരം ചെയ്തു. നിങ്ങള്‍ അവരെ കേട്ടില്ല. അവരില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു, അവരില്‍ പലര്‍ക്കും കൊറോണ ബാധിച്ചു. എന്നിട്ടും അവര്‍ പിന്മാറിയില്ല. എന്നിട്ട് ഒടുക്കം എന്തായി, നിങ്ങള്‍ക്ക് നാണംകെട്ട് പിന്മാറേണ്ടി വന്നു.

ഈ രാജ്യത്ത് ഇപ്പോള്‍ ഒരു സര്‍വ്വാധിപതിയായ രാജാവിന്റെ ശബ്ദം മാത്രമേ കേള്‍ക്കാന്‍ പാടുള്ളൂ എന്നാണ് അവസ്ഥ. എതിര്‍ സ്വരങ്ങളെ ആ രാജാവ് ഒരിക്കലും കാര്യമാക്കുന്നില്ല എന്നതാണ് സ്ഥിതി. 1947 ല്‍ കോണ്‍ഗ്രസ് എടുത്തു മാറ്റിയ രാജഭരണം തിരികെ വരാന്‍ ആണ് നിങ്ങളുടെ ഇപ്പോഴത്തെ ശ്രമം. അത് വിഫലം ആവുകയെ ഉള്ളൂ എന്ന് നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.

നിങ്ങള്‍ ആരെയും കേള്‍ക്കുന്നില്ല. ബിജെപിയിലെ ആരും ആരെയും കേള്‍ക്കാനോ അഭിപ്രായങ്ങള്‍ സ്വീകരിക്കാനോ തയ്യാര്‍ ആവുന്നില്ല. 3000 വര്‍ഷത്തോളം ആരാണ് ദളിതുകളെ അടിച്ചമര്‍ത്തിയത് എന്ന് എന്റെ സുഹൃത്തായ പസ്വാന് അറിയാം. പക്ഷേ അദ്ദേഹം അതിനെപ്പറ്റി ചിന്തിക്കുന്നില്ല. കാരണം അദ്ദേഹം തെറ്റായ പാര്‍ട്ടിയില്‍ ആണ് ഉള്ളത് എന്നത് കൊണ്ട്.

ഈ രാജ്യത്തെ നിയമ സംവിധാനങ്ങള്‍ ഓരോന്നായി അക്രമിക്കപ്പെടുകയാണ്. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ഔദ്യോഗികമായി, വ്യക്തിപരമായി ഇസ്രയേലില്‍ പോയി പെഗാസസ് എന്ന ഡിജിറ്റല്‍ ആയുധം, വ്യക്തികളെ അവര്‍ അറിയാതെ നിരീക്ഷിക്കാനും ചാരപ്രവര്‍ത്തനം നടത്താനുമുള്ള ആയുധം ഇവിടേയ്ക്ക് കൊണ്ടു വരുമ്പോള്‍ അതുമൂലം ആക്രമിക്കപ്പെടുന്നത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുമാണ്. ഇന്ത്യയുടെ ഒരുമയും ഐക്യവുമാണ്.

ഈ ചെയ്യുന്നതിനൊക്കെ നിങ്ങള്‍ക്ക് വലിയ തിരിച്ചടികള്‍ കിട്ടും. എന്റെ മുതുമുത്തച്ഛന്‍ ഈ രാജ്യത്തിനു വേണ്ടി 15 വര്‍ഷം ജയിലില്‍ കിടന്നയാളാണ്. എന്റെ അമ്മൂമ്മ 32 തവണ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. എന്റെ പ്രിയപ്പെട്ട അച്ഛന്‍ കഷണങ്ങള്‍ ആയാണ് ചിതറി തെറിച്ചു പോയത്. എല്ലാം ഈ രാജ്യത്തിന് വേണ്ടിയായിരുന്നു. അവര്‍ ഉയര്‍ത്തി പിടിക്കാന്‍ ശ്രമിച്ച ഈ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഇല്ലാതെ ആവുമ്പോള്‍ ഉള്ള കഠിനമായ വേദന എത്രത്തോളം എന്ന് എനിക്ക് നന്നായി അറിയാം.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മണിപ്പൂരില്‍ നിന്ന് ചില രാഷ്ട്രീയ നേതാക്കള്‍ എന്റെ അടുക്കല്‍ വന്നു. അവര്‍ വളരെ അസ്വസ്ഥരായിരുന്നു. അവര്‍ ചില ആവശ്യങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടില്‍ ചെന്നപ്പോള്‍ അവരോട് ചെരുപ്പ് അഴിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ തങ്ങള്‍ക്ക് വലിയ അപമാനം തോന്നിയെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അകത്ത് അമിത് ഷാ ഷൂ ധരിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങളുമായി ഇടപഴകാനുള്ള വഴി ഇതല്ല. അതിന് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മനസ് ഉണ്ടാവണം.

റിപ്പബ്ലിക് ദിനത്തിന് നമ്മുടെ രാജ്യം സന്ദര്‍ശിക്കാന്‍ നമുക്കൊരു അതിഥിയെ കിട്ടാത്തത് എന്തുകൊണ്ടെന്ന് നിങ്ങള്‍ സ്വയം ചോദിക്കുക. കാരണം ഇന്ത്യ ഇന്ന് പൂര്‍ണമായും ഒറ്റപ്പെട്ടതും ചുറ്റപ്പെട്ടതുമായ ഒരു പ്രദേശം ആയി മാറിയിരിക്കുന്നു. നമ്മള്‍ ദുര്‍ബലരായിരിക്കുന്നു. നമ്മുടെ ചുറ്റുവട്ടങ്ങള്‍ ഓരോന്നായി ആക്രമിക്കപ്പെടുകയാണ്. തങ്ങള്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് ചൈനയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ചൈനയെയും പാക്കിസ്ഥാനെയും വേറിട്ട് നിര്‍ത്തുക എന്നതായിരിക്കണം ഇന്ത്യയുടെ തന്ത്രപരമായ ലക്ഷ്യം.

എന്നാല്‍ നിങ്ങള്‍ ചെയ്തത് ഫലത്തില്‍ അവരെ ഒന്നിപ്പിക്കുക എന്നതാണ്. നമ്മള്‍ അഭിമുഖീകരിക്കുന്നതിനെ ഒരിക്കലും കുറച്ചു കാണരുത്. ഇത് ഇന്ത്യക്ക് ഗുരുതരമായ ഭീഷണിയാണ്. ജമ്മു കശ്മീരില്‍ നിങ്ങള്‍ക്ക് വലുതും തന്ത്രപരമായതുമായ പിഴവ് സംഭവിച്ചു. നിങ്ങള്‍ ഈ കളിക്കുന്നത് അപകടകരമായ കളിയാണ്.

ചരിത്രം അറിയാതെയുള്ള കളിയാണ് നിങ്ങള്‍ കളിക്കുന്നത്. ഈ കളി നിങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും എന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. ദയവായി മടങ്ങി പോയി ഒന്ന് തിരിഞ്ഞു നോക്കൂ. ഇന്ത്യ ഇതിനു മുന്‍പ് ഭരിച്ചവരെ പറ്റി ആഴത്തില്‍ പഠിക്കൂ.
അവരെ സൂക്ഷ്മം ആയി ശ്രദ്ധിക്കൂ.

ഒരിക്കലും ഇവിടെ സര്‍വ്വാധിപത്യം ഇല്ലായിരുന്നു. ഉണ്ടായിട്ടില്ല. നിങ്ങള്‍ ചെയ്യുന്നത് എല്ലാവരെയും അവമതിക്കല്‍ മാത്രമാണ്. സംസ്ഥാനങ്ങളുടെ യൂണിയന്‍ ഒരു വശത്തും ഒരു രാജാവിന്റെ വികലമായ കാഴ്ചപ്പാടുകള്‍ മറുവശത്തും. അതാണ് ഇന്നത്തെ ഇന്ത്യ. ഈ രാജ്യം നിര്‍മ്മിതമായ ഓരോ അടിക്കല്ലുകളെയും നിങ്ങള്‍ ഇളക്കുകയാണ്.

എല്ലായിടത്തും ഇന്ത്യ ഒറ്റപ്പെടുകയാണ്. നമ്മള്‍ ചുറ്റപ്പെടുകയാണ്. ചൈന, ബര്‍മ്മ, ശ്രീലങ്ക, പാകിസ്ഥാന്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, എല്ലായിടത്തും നമ്മള്‍ ഒറ്റപ്പെടുന്നു. നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ശത്രുവിനെ ഒരിക്കലും നിങ്ങള്‍ കുറച്ചു കാണരുത്. ചൈനയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഒരു ആശയക്കുഴപ്പവുമില്ലാതെ എനിക്ക് അതൊക്കെ വ്യക്തമായി കാണാന്‍ കഴിയും. ചൈനയ്ക്ക് ഒരു പദ്ധതിയുണ്ട്. അവരുടെ പദ്ധതിയുടെ അടിത്തറ ഡോക് ലാമിലും ലഡാക്കിലും സ്ഥാപിച്ചിട്ടുണ്ട്.

നമ്മള്‍ അഭിമുഖീകരിക്കുന്നതിനെ ഒരിക്കലും കുറച്ചു കാണരുത്. ഇത് ഇന്ത്യന്‍ രാഷ്ട്രത്തിന് വളരെ ഗുരുതരമായ ഭീഷണിയാണ്. ജമ്മു കാശ്മീരില്‍ നമുക്ക് വലിയ തന്ത്രപരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. നമ്മുടെ വിദേശനയത്തില്‍ നമ്മള്‍ വലിയ തന്ത്രപരമായ തെറ്റുകള്‍ വരുത്തി. ആ തെറ്റുകള്‍ നാം തിരുത്തിയില്ലെങ്കില്‍ വളരെ വലിയ അപകടത്തില്‍ ആണ് നാം അകപ്പെടാന്‍ പോകുന്നത്. ചൈനയും പാകിസ്ഥാനികളും നമുക്കെതിരെ ഓരോന്നും ആസൂത്രണം ചെയ്യുകയാണെന്ന് വളരെ വ്യക്തമാണ്.

അവര്‍ വാങ്ങുന്ന ആയുധങ്ങള്‍ നോക്കൂ. അവരുടെ പ്രവര്‍ത്തനങ്ങള്‍ നോക്കൂ. അവര്‍ സംസാരിക്കുന്ന രീതി നോക്കൂ. അവര്‍ ആരോടാണ് സംസാരിക്കുന്നതെന്ന് നോക്കൂ. നമ്മള്‍ ഒരു വലിയ അബദ്ധം ചെയ്തുവെന്ന് പാര്‍ലമെന്റിന്റെ ഈ സഭയില്‍ ഞാന്‍ വ്യക്തമായി പറയുന്നു. ചൈനയ്ക്കെതിരെ നമുക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഇതൊന്നും മനസിലാക്കാന്‍ ഉള്ള അറിവില്ല, അനുഭവങ്ങള്‍ ഇല്ല. ഒന്നും ഇല്ല.

പക്ഷെ, ഞങ്ങള്‍ക്കൊപ്പം ഇവിടെ ഇരിക്കുന്നവരില്‍ ആ കഴിവുകള്‍ ഉള്ളവര്‍ ഉണ്ട്. അവരെ ഉപയോഗപ്പെടുത്തുക. അവര്‍ക്ക് രാജ്യത്തെ അപകടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ കഴിയും. ദുരഭിമാനം വെടിഞ്ഞ് അവരെ നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവുക. കാരണം നമ്മുടെ രാജ്യം അപകടത്തിലാണ്. പുറത്തു നിന്നും അകത്തു നിന്നും. എനിക്കിത് കണ്ടു നില്‍ക്കാന്‍ ആവുന്നില്ല. എന്റെ പ്രിയപ്പെട്ട രാജ്യം അപകടത്തിലാവുന്നത് എന്നെ ആശങ്കാകുലന്‍ ആക്കുന്നു. സംസ്ഥാനങ്ങള്‍ തമ്മില്‍ കലഹത്തിലാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ കലഹത്തിലാണ്.

നിങ്ങള്‍ പതിവുപോലെ എന്നെ കളിയാക്കും എന്ന് എനിക്ക് അറിയാം. കാരണം, അത് മാത്രം ചെയ്യാന്‍ ചെയ്യാന്‍ ആണ് നിങ്ങളോട് അവര്‍ പറഞ്ഞിരിക്കുന്നത് . അതില്‍ എനിക്ക് പ്രശ്‌നം ഇല്ല. പക്ഷേ, ഞാന്‍ പറയുന്നത് നിങ്ങള്‍ ഓര്‍ത്തോളണം...'ഈ മനോഹരമായ രാജ്യത്തെ നിങ്ങള്‍ അപകടത്തില്‍ ആക്കുകയാണ്.'



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.