സ്വകാര്യത ഹനിക്കപ്പെട്ടു; ദൃശ്യങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി

സ്വകാര്യത ഹനിക്കപ്പെട്ടു; ദൃശ്യങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി

കൊച്ചി: നടി പീഡനത്തിനിരയായ കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഇരയായ നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. ദൃശ്യങ്ങള്‍ അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണ്. ദൃശ്യങ്ങള്‍ ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടുവെന്നും നടി കത്തില്‍ ആരോപിച്ചു.

അതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ. പൗലോസിനെ വകവരുത്താന്‍ ദിലീപ് പദ്ധതിയിട്ടത് ദി ട്രൂത്ത് എന്ന മമ്മൂട്ടി സിനിമയെ അനുകരിച്ചാണെന്ന് പൊലീസ് വ്യക്തമാക്കി. 2017 നവംബര്‍ 15ന് ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ച് ദിലീപ് സഹോദരന്‍ അനൂപിന് നല്‍കിയ നിര്‍ദ്ദേശത്തിലാണ് ട്രൂത്ത് സിനിമയുടെ ഇതിവൃത്തത്തിന് സമാനമായി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തണമെന്ന് പറയുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദ സാമ്പിളില്‍ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമാ രീതിയിലാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് ബാലചന്ദ്രകുമാറും മൊഴി നല്‍കിയിട്ടുണ്ട്. പത്മസരോവരത്തിന് പുറമേ, എറണാകുളം രവിപുരത്തെ മേത്തര്‍ അപ്പാര്‍ട്ട്മെന്റിലും കാര്‍ യാത്രയ്ക്കിടയിലുമാണ് ഗൂഢാലോചന നടത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥരെ കത്തിക്കണമെന്ന് കാറിലെ ഗൂഢാലോചനയില്‍ ദിലീപ് പറഞ്ഞതായാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ബൈജു കെ. പൗലോസിനോട് സാറും കുടുംബവും സുഖമായി കഴിയുകയാണല്ലേയെന്നും ദിലീപ് പറഞ്ഞിരുന്നു. പ്രതികളുടെ ശബ്ദപരിശോധന തിങ്കളാഴ്ചയ്ക്കുശേഷം നടത്തും.

അതേസമയം നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ദിലീപിന് കൈമാറിയെന്ന് സംശയിക്കുന്ന വി.ഐ.പി ശരത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം നോട്ടീസ് നല്‍കും. ഒരുതവണ നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. മുന്‍കൂര്‍ജാമ്യം തേടിയിരിക്കുകയാണ് ശരത്ത്. തിങ്കളാഴ്ച വിധി വന്നശേഷമായിരിക്കും നോട്ടീസ് നല്‍കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.