ജെഎന്‍യുവിന്റെ ആദ്യ വനിതാ വൈസ് ചാന്‍സലറായി ശാന്തിശ്രീ പണ്ഡിറ്റ് നിയമിതയായി

ജെഎന്‍യുവിന്റെ ആദ്യ വനിതാ വൈസ് ചാന്‍സലറായി ശാന്തിശ്രീ പണ്ഡിറ്റ് നിയമിതയായി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ (ജെ.എന്‍.യു) ആദ്യ വനിതാ വൈസ് ചാന്‍സലറായി മഹാരാഷ്ട്രയില്‍ നിന്നുള്ള ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ നിയമിച്ചു.

നിലവില്‍ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണ് ശാന്തിശ്രീ പണ്ഡിറ്റ്. അമ്പത്തൊമ്പതുകാരിയായ ശാന്തിശ്രീ പണ്ഡിറ്റ് ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.

സര്‍വകലാശാലയില്‍ നിന്നും അവര്‍ എംഫിലും ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിഎച്ച്ഡിയും കരസ്ഥമാക്കിയിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിനെ ജെഎന്‍യു വൈസ് ചാന്‍സലറായി നിയമ പത്രത്തില്‍ ഒപ്പിട്ടു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.

1988 ല്‍ ഗോവ സര്‍വകലാശാലയില്‍ നിന്ന് അധ്യാപന ജീവിതം ആരംഭിച്ച പണ്ഡിറ്റ് 1993 ല്‍ പൂനെ സര്‍വകലാശാലയിലേക്ക് മാറി. വിവിധ അക്കാദമിക് ബോഡികളില്‍ അവര്‍ ഭരണപരമായ സ്ഥാനം വഹിച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ഐസിഎസ്എസ്ആര്‍) അംഗം, കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള വിസിറ്റേഴ്‌സ് നോമിനി എന്നീ നിലകളിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശാന്തിശ്രീ പണ്ഡിറ്റ് അവരുടെ ഔദ്യോഗിക ജീവിതത്തില്‍ 29 പിഎച്ച്ഡികള്‍ ഗൈഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അഞ്ച് വര്‍ഷത്തെ കാലാവധി അവസാനിച്ചതിന് ശേഷം ജെഎന്‍യുവില്‍ ആക്ടിംഗ് വിസിയുടെ ചുമതല വഹിച്ചിരുന്ന എം ജഗദേഷ് കുമാറിനെ കഴിഞ്ഞ ആഴ്ചയാണ് യുജിസി ചെയര്‍മാനായി നിയമിച്ചത്. ഇതേ തുടര്‍ന്നാണ് ശാന്തിശ്രീയ്ക്ക് നിയമനം ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.