മേഘാലയയില്‍ ബിജെപിയും കോണ്‍ഗ്രസും ഭായ്...ഭായ്; സഖ്യ സര്‍ക്കാറില്‍ ഇരു പാര്‍ട്ടികളും

 മേഘാലയയില്‍ ബിജെപിയും കോണ്‍ഗ്രസും ഭായ്...ഭായ്; സഖ്യ സര്‍ക്കാറില്‍ ഇരു പാര്‍ട്ടികളും

ഷില്ലോങ്: ദേശീയ രാഷ്ട്രീയത്തില്‍ എതിരാളികളായ കോണ്‍ഗ്രസും ബി.ജെ.പിയും മേഘാലയയില്‍ ഒരേ മുന്നണിയില്‍. പതിനേഴ് എം.എല്‍.എമാരാണ് മേഘാലയയില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ അടക്കം 12 എം.എല്‍.എമാര്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബാക്കിയുള്ള അഞ്ച് എം.എല്‍.എമാരാണ് നിയമസഭാ കക്ഷി നേതാവ് അംപരീന്‍ ലിങ്ദോയുടെ നേതൃത്വത്തില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) നയിക്കുന്ന മേഘാലയ ഡെമോക്രാറ്റിക് അലയന്‍സിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

മേഘാലയയില്‍ ബി.ജെ.പിയും ഇതേ സഖ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിനെ ശക്തിപ്പെടുത്താനായി ഞങ്ങളുടെ എല്ലാ പിന്തുണയും എം.ഡി.എ (മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ്)യ്ക്ക് വാഗ്ദാനം ചെയ്യുന്നു. നമ്മുടെ യോജിച്ചുള്ള പ്രവര്‍ത്തനം സംസ്ഥാനത്തെ മുന്നോട്ടു നയിക്കുമെന്നും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.

എം.അംപ്രീന്‍ ലിങ്ദോ, മെറാല്‍ബോണ്‍ സീം, മൊഹേന്ദ്രോ റാപ്സാങ്, കിംഫ മാര്‍ബാനിയാങ്, പി.ടി സോക്മീ എന്നിവരാണ് എം.ഡി.എ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

അധികാരമോഹികള്‍ കൈകോര്‍ത്തു എന്നാണ് പുതിയ രാഷ്ട്രീയ നീക്കത്തോട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചത്. കോണ്‍ഗ്രസും എന്‍.പി.പി നയിക്കുന്ന എം.ഡി.എയും തമ്മില്‍ സഖ്യം പ്രഖ്യാപിച്ചതോടെ മേഘാലയയില്‍ വിശ്വസനീയമായ ബദല്‍ തൃണമൂല്‍ മാത്രമാണെന്ന് തെളിഞ്ഞെന്നും അവര്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.