മീഡിയവണ്‍ സംപ്രേഷണ വിലക്ക്: സ്റ്റേ ആവശ്യം ഡിവിഷന്‍ ബെഞ്ചും അംഗീകരിച്ചില്ല; വിധി പറയാന്‍ മാറ്റി

മീഡിയവണ്‍ സംപ്രേഷണ വിലക്ക്: സ്റ്റേ ആവശ്യം ഡിവിഷന്‍ ബെഞ്ചും അംഗീകരിച്ചില്ല;  വിധി പറയാന്‍ മാറ്റി

കൊച്ചി: സംപ്രേഷണം വിലക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മീഡിയ വണ്‍ ചാനലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. ഹര്‍ജിയില്‍ വാദം കേട്ട് വിധി പറയാനായി മാറ്റി.

ഒരാഴ്ച മുമ്പ് കേന്ദ്ര സര്‍ക്കാരാണ് മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് ചാനല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

കേസില്‍ മീഡിയ വണ്ണിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ഹാജരായി. ദേശ സുരക്ഷയാണ് പ്രശ്നമെങ്കില്‍ കഴിഞ്ഞ ദിവസം വരെ എന്തിന് സംപ്രേഷണത്തിന് അനുമതി നല്‍കിയെന്ന് അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ചോദിച്ചു. ലൈസന്‍സ് ഓരോ ഘട്ടത്തിലും പുതുക്കുമ്പോള്‍ സുരക്ഷാ ക്ലിയറന്‍സിന്റെ ആവശ്യമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അതേസമയം ചാനലിനെതിരെ ഗൗരവമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്മിറ്റിയാണ് സുരക്ഷാ ക്ലിയറന്‍സ് നിഷേധിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി. ചാനലുമായി ബന്ധപ്പെട്ട് ഗൗരവമേറിയ സുരക്ഷാ പ്രശ്നങ്ങല്‍ ഉണ്ട്. ഇക്കാര്യങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

കേസിലെ വാദം പൂര്‍ത്തിയായി. വിധി പറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.