ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04മായി പിഎസ്എല്‍വി-സി52 നാളെ കുതിക്കും

ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04മായി പിഎസ്എല്‍വി-സി52 നാളെ കുതിക്കും

ശ്രീഹരിക്കോട്ട: മറ്റൊരു വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി52 ന്റെ വിക്ഷേപണം 14നു രാവിലെ 5.59നു നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണ സ്ഥാനത്തു നിന്നാണ് റോക്കറ്റ് കുതിച്ചുയരുക. ആറു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വിക്ഷേപണം.

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയാണ് പിഎസ്എല്‍വി-സി52 റോക്കറ്റിന്റെ പ്രധാന ദൗത്യം. 1710 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-04 ഉപഗ്രഹം 529 കിലോമീറ്റര്‍ ഉയരത്തിലുള്ള സൗരസ്ഥിര ഭ്രമണപഥത്തിലേക്കാണ് റോക്കറ്റ് എത്തിക്കുക. മറ്റു രണ്ട് ഉപഗ്രഹങ്ങളെക്കൂടി പിഎസ്എല്‍വി-സി52 വഹിക്കും.

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ്ടി) വിദ്യാര്‍ഥികള്‍ കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്‌മോസ്ഫെറിക് ആന്‍ഡ് സ്‌പേസ് ഫിസിക്‌സുമായി സഹകരിച്ച് നിര്‍മിച്ച ഇന്‍സ്പയര്‍ സാറ്റ്-1, ഇന്ത്യ-ഭൂട്ടാന്‍ സംയുക്ത ഉപഗ്രഹമായ ഐഎന്‍എസ്-2ബിയുടെ മുന്‍ഗാമിയായ ഐഎസ്ആര്‍ഒയുടെ സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹമായ ഐഎന്‍എസ്-2ടിഡി എന്നിവയാണ് അവ.

കൃഷി, വനം, തോട്ടങ്ങള്‍, മണ്ണിന്റെ ഈര്‍പ്പം, ഭൂമിയുടെ ഉപരിതലത്തിലും താഴെയുമുള്ള വെള്ളത്തിന്റെ വിതരണത്തെയും ഒഴുക്കിനെയും കുറിച്ചുള്ള പഠനം, വെള്ളപ്പൊക്ക മാപ്പിങ് തുടങ്ങിയ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത റഡാര്‍ ഇമേജിങ ഉപഗ്രഹമാണ് ഇഒഎസ്-04. എല്ലാ കാലാവസ്ഥയിലും ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ നല്‍കാന്‍ ഉപഗ്രഹത്തിനു കഴിയും.

പിഎസ്എല്‍വി-സി 52 വിക്ഷേപത്തിനുള്ള കൗണ്ട് ഡൗണ്‍ നാളെ 04:29ന് ആരംഭിക്കും. കൗണ്ട് ഡൗണ്‍ 25.5 മണിക്കൂര്‍ നീളും. വിക്ഷേപണം ഐഎസ്ആര്‍ഒയുടെ വെബ്സൈറ്റിലൂടെയും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയും തത്സമയം കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.