രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമർശം; അസം മുഖ്യമന്ത്രിക്കെതിരെ കേസ്

രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമർശം; അസം മുഖ്യമന്ത്രിക്കെതിരെ കേസ്

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ കേസ്. ഉത്താരഖണ്ഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു ഹിമന്ത രാഹുലിനെ അധിക്ഷേപിച്ചത്.

'നിങ്ങള്‍ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്ന് ഞങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളോട് ചോദിച്ചിട്ടുണ്ടോ?' എന്നായിരുന്നു ഹിമന്തയുടെ വിവാദ പരാമര്‍ശം. ഇതിനെതിരെ തെലങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഹിമന്തക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഹൈദരാബാദ് പൊലീസ് കേസെടുത്തത്.

'അസം മുഖ്യമന്ത്രിയുടെ പരാമര്‍ശം ഗാന്ധി കുടുംബത്തിനോ, കോണ്‍ഗ്രസ് പാര്‍ട്ടിക്കോ എതിരെയല്ല. അദ്ദേഹത്തിന്റെ പരാമര്‍ശം മാതൃത്വത്തെ തന്നെ അപമാനിക്കുന്നതാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 709 പൊലീസ് സ്റ്റേഷനുകളില്‍ അസം മുഖ്യമന്ത്രിക്കെതിരെ ക്രിമനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കും' എന്ന് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്.

ജൂബിലി ഹില്‍സ് പൊലീസാണ് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 504, 505 (2) വകുപ്പുകള്‍ പ്രകാരമാണ് ഹിമന്തക്കെതിരെ പൊലീസ് കേസ് എടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.