സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഇന്ത്യയും യുഎഇയും ഒപ്പുവച്ചു; 1.4 ലക്ഷം ഇന്ത്യക്കാര്‍ക്ക് കൂടി ജോലി

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഇന്ത്യയും യുഎഇയും ഒപ്പുവച്ചു; 1.4 ലക്ഷം ഇന്ത്യക്കാര്‍ക്ക് കൂടി ജോലി

അബുദബി: വിവിധ മേഖലകളിൽ അതീവനൈപുണ്യമുള്ള 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വീസ അനുവദിക്കുന്നതിന് ഉൾപ്പെടെ സൗകര്യമൊരുക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഇന്ത്യയും യുഎഇയും ഒപ്പുവച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള ഓൺലൈൻ ഉച്ചകോടിക്കുശേഷം ഡൽഹിയിലാണു വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തുഖ് അൽ മർറിയുമാണു കരാറിൽ ഒപ്പുവച്ചത്.


ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. കരാർ നിലവില്‍ വരുന്നതോടെ യുഎഇയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ഇന്ത്യയിലെത്തും. കഴിഞ്ഞ ഒക്ടോബറില്‍ തന്നെ കരാറുമായി ബന്ധപ്പെട്ടുളള ചർച്ചകള്‍ ആരംഭിച്ചിരുന്നു. കരട് കരാറിന് ഡിസംബറില്‍ ഇരു രാജ്യങ്ങളും അംഗീകാരം നല്കുകയും ചെയ്തു. തുടർന്നാണ് ഫെബ്രുവരിയോടെ കരാർ യാഥാ‍ർത്ഥ്യമായത്. ഇരു രാജ്യങ്ങളും തമ്മിലുളള വാണിജ്യ വ്യാപാര ഇടപാടുകള്‍ വർദ്ധിക്കുകയും വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാവുകയും ചെയ്യും.

അഞ്ച് വർഷത്തിനുളളില്‍ ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര ഇടപാട് 60 ശതകോടി ഡോളറില്‍ നിന്ന് 100 ശതകോടി ഡോളറായി ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ സന്ദർശനം മാറ്റുകയായിരുന്നു. 


ഇതോടെയാണ് വിർച്വല്‍ ഉച്ചകോടിയില്‍ കരാറില്‍ ഒപ്പുവയ്ക്കാന്‍ ധാരണയായത്. 80 ശതമാനം ഉല്‍പന്നങ്ങളുടെ തീരുവ കുറയുമെന്നത് സുപ്രധാനമായ പ്രഖ്യാപനമാണ്. ഇന്ത്യയുടെ സാമ്പത്തിക വർഷത്തിന്‍റെ തുടക്കമായ ഏപ്രില്‍ ഒന്നുമുതല്‍ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ പ്രാബല്യത്തിലാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.