ഹരിദാസിന്റെ വിലാപയാത്ര ആരംഭിച്ചു: സംസ്‌കാരം വൈകുന്നേരം; ഏഴുപേര്‍ പിടിയില്‍, ബിജെപി കൗണ്‍സിലറെ കസ്റ്റഡിയിലെടുക്കും

ഹരിദാസിന്റെ വിലാപയാത്ര ആരംഭിച്ചു: സംസ്‌കാരം വൈകുന്നേരം; ഏഴുപേര്‍ പിടിയില്‍, ബിജെപി കൗണ്‍സിലറെ കസ്റ്റഡിയിലെടുക്കും

കണ്ണൂര്‍: തലശേരിയില്‍ കൊല ചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ വിലാപയാത്ര പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ആരംഭിച്ചു. സിപിഎം തലശേരി ഏരിയാ കമ്മിറ്റി ഓഫീസിലും പുന്നോലിലെ ഹരിദാസിന്റെ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരത്തോടെ സംസ്‌കാരം നടത്തും.

ഇതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ക്ഷേത്രത്തില്‍ സംഘര്‍ഷമുണ്ടാക്കിയവരും കസ്റ്റഡിയില്‍ ആയവരുടെ കൂട്ടത്തിലുണ്ട്. ഇവര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജീഷിനെയും കസ്റ്റഡിയിലെടുക്കും. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു.

ആറു ടീമുകളായാണ് അന്വേഷണം. കസ്റ്റഡിയിലെടുത്തവരുടെ പേര് വിവരങ്ങള്‍ പുറത്തിവിടാന്‍ സാധിക്കില്ലെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണോയെന്ന് വ്യക്തമായി പറയാവുന്ന ഘട്ടത്തിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട ഹരിദാസിന്റെ ശരീരത്തില്‍ ഇരുപതിലേറെ വെട്ടേറ്റിട്ടുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ പറ്റാത്ത വിധം വികൃതമാണ് ശരീരം.

തലശേരി പുന്നോലില്‍ കൊരമ്പില്‍ താഴെ കുനിയില്‍ ഹരിദാസ് (54) ആണ് ഇന്ന് പുലര്‍ച്ചേ കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിലെത്തിയ നാലംഗ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഹരിദാസിന്റെ ശരീരമാസകലം വെട്ടേറ്റു. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. ഹരിദാസിന്റെ വീടിന് തൊട്ട് മുന്നില്‍ വച്ചാണ് കൊലപാതകം നടന്നത്.

ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഉടനെ തലശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹരിദാസിനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ സുരനും വെട്ടേറ്റു. െകാലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.