റഷ്യയുടെ ആവനാഴിയിലുള്ളത് അതിവിനാശകാരിയായ ആയുധങ്ങള്‍; ഉക്രെയ്ന്‍ യുദ്ധം ലോകത്തിന് തന്നെ ഭീഷണിയാകുമോ?

റഷ്യയുടെ ആവനാഴിയിലുള്ളത് അതിവിനാശകാരിയായ ആയുധങ്ങള്‍; ഉക്രെയ്ന്‍ യുദ്ധം ലോകത്തിന് തന്നെ ഭീഷണിയാകുമോ?

മോസ്‌കോ: റഷ്യ-ഉക്രെയ്ന്‍ യുദ്ധം മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമാകുമോ എന്ന ആശങ്കയിലാണ് നയതന്ത്ര വിദഗ്ധര്‍.

റഷ്യക്കെതിരെ ശക്തമായ സൈനിക നടപടി എന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ പ്രഖ്യാപനവും സൈനിക നീക്കത്തിനെതിരെ ബാഹ്യ ശക്തികള്‍ ഇടപെട്ടാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നുള്ള പുടിന്റെ മറുപടിയും ലോകം കടുത്ത ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഏത് തരത്തിലുള്ള ആയുധവും ഉപയോഗിക്കുമെന്ന പുടിന്റെ മുന്നറിയിപ്പും ഭീഷണിയാണ്.

ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയാണ് റഷ്യ. ഉക്രെയ്‌നാകട്ടെ ഇരുപത്തിരണ്ടാമത്തെ സൈനിക ശക്തിയും. നാറ്റോ സഖ്യം സഹായിച്ചില്ലെങ്കില്‍ വന്‍ ശക്തിയായ റഷ്യയുടെ മുന്നില്‍ ഏതാനും മണിക്കുറുകള്‍ പോലും പിടിച്ചു നില്‍ക്കാന്‍ ഉക്രെയ്‌ന് ആവില്ല. കരമാര്‍ഗവും ആക്രമണം തുടങ്ങിയ റഷ്യന്‍ സൈന്യത്തിന്റെ പ്രധാന കരുത്ത് എട്ടര ലക്ഷത്തോളം വരുന്ന സൈനികര്‍ തന്നെയാണ്.

എന്നാല്‍ ഉക്രെയ്‌നുള്ളത് കഷ്ടിച്ച് രണ്ടുലക്ഷം സൈനികര്‍ മാത്രം. ഇവരില്‍ തന്നെ അത്യന്താധുനിക ആയുധങ്ങള്‍ പ്രയോഗിക്കാന്‍ പരിശീലനം നേടിയവര്‍ വളരെ കുറവ്. ഒരുലക്ഷത്തോളം റഷ്യന്‍ സൈനികരാണ് ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ മാത്രം തമ്പടിച്ചിരിക്കുന്നത്. ഇതില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് ഉക്രെയ്‌നിലേക്ക് പ്രവേശിച്ചത്.

സൈനികരുടെ എണ്ണതിന്റെ കാര്യത്തില്‍ മാത്രമല്ല യുദ്ധവിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും വിനാശകാരികളായ ആയുധങ്ങളുടെ കാര്യത്തിലും റഷ്യ തന്നെയാണ് ഏറെ മുന്നില്‍. റഷ്യയ്ക്ക് 4173 യുദ്ധവിമാനങ്ങള്‍ ഉള്ളപ്പോള്‍ ഉക്രെയ്‌നുള്ളത് വെറും 318 എണ്ണം മാത്രമാണ്. ഇതില്‍ ആക്രമണ വിമാനങ്ങള്‍ റഷ്യയ്ക്ക് 772 എണ്ണവും ഉക്രെയ്‌ന് 69 എണ്ണവും ഉണ്ട്.

ആക്രമണ ഹെലികോപ്ടറുകളും മൂന്നാം തലമുറ യുദ്ധടാങ്കുകളും റഷ്യയുടെ പക്കല്‍ ആവശ്യത്തിലധികം ഉണ്ട്. കവചിത വാഹനം, ഇസ്‌കാന്‍ഡര്‍ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍, ഉറാഗന്‍ എം റോക്കറ്റ് ലോഞ്ചര്‍ എന്നിവയാണ് റഷ്യയുടെ ആവനാഴിയിലെ കരുത്തുറ്റ ആയുധങ്ങളില്‍ ചിലത്. ഇതിനൊപ്പം ലോകം ഒരു നിമിഷം കൊണ്ട് ഭസ്മമാക്കാന്‍ ശേഷിയുള്ള ആണവായുധങ്ങളുടെ വന്‍ ശേഖരവും റഷ്യയുടെ പക്കലുണ്ട്.

എട്ടുവര്‍ഷമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ രാജ്യങ്ങള്‍ 250 കോടി ഡോളറിന്റെ സൈനിക സഹായമാണ് ഉക്രെയ്‌നു വേണ്ടി നല്‍കിയത്. ഇതില്‍ ഭൂരിപക്ഷവും ആയുധങ്ങളായിരുന്നു. റഷ്യയുമായി പിടിച്ചുനില്‍ക്കാന്‍ ഉക്രെയ്ന്‍ സൈന്യത്തിന് അല്‍പമെങ്കിലും കരുത്ത് നല്‍കുന്നത് ഇവയാണ്.

ലക്ഷ്യസ്ഥാനം സ്വയം കണ്ടെത്തി കുതിക്കുന്ന ഓട്ടമാറ്റിക് യു.എസ് നിര്‍മിത മിസൈലുകള്‍, ടാങ്ക് വേധ മിസൈലുകള്‍, സ്നൈപ്പര്‍ റൈഫിള്‍സ്, നിരീക്ഷണ ഡ്രോണുകള്‍, റഡാറുകള്‍, രാത്രി കാഴ്ച ഉപകരണങ്ങള്‍, റേഡിയോ സംവിധാനം എന്നിവയാണ് തങ്ങളുടെ അംഗ രാജ്യമല്ലാത്ത ഉക്രെയ്‌ന് നാറ്റോ പിന്‍വാതിലിലൂടെ നല്‍കിയത്. ഇവയില്‍ പലതും കാര്യക്ഷമമായി ഉപയോഗിക്കാന്‍ ഉക്രെയ്ന്‍ സൈന്യത്തിന് ശരിയായ പരിശീലനം കിട്ടിയിട്ടില്ലെന്നത് ഒരു നഗ്‌ന സത്യം മാത്രമാണ്.

തങ്ങള്‍ ആദ്യം ആണവായുധങ്ങള്‍ ഒരിക്കലും പ്രയോഗിക്കില്ലെന്ന് അമേരിക്ക പല അവസരങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാറ്റോ ആക്രമണം തുടങ്ങിയാല്‍ തിരിച്ചടിക്കാന്‍ ഒരു പക്ഷേ റഷ്യ ആണവായുധങ്ങള്‍ പ്രയോഗിച്ചേക്കും എന്നുതന്നെയാണ് പലരും കരുതുന്നത്. അങ്ങനെ വന്നാല്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ അമേരിക്ക ഉള്‍പ്പടെയുള്ള നാറ്റോയും ശ്രമിച്ചേക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.