പി.ജയരാജനെ ഒതുക്കി; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പുതുതായി എട്ടുപേര്‍

പി.ജയരാജനെ ഒതുക്കി; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പുതുതായി എട്ടുപേര്‍

കൊച്ചി: ഒരുകാലത്ത് സിപിഎമ്മിന്റെ മുഖമാകുമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കി. കണ്ണൂരിലെ സിപിഎമ്മിന്റെ അനിഷേധ്യ മുഖമായിരുന്ന പി.ജെയുടെ രാഷ്ട്രീയഭാവി ഏറെക്കുറെ അവസാനിക്കുന്നുവെന്ന സൂചന തന്നെയാണ് ഈ ഒഴിവാക്കല്‍. വ്യക്തിപൂജയും പിണറായി വിജയനില്‍ നിന്ന് അകന്നതുമാണ് ജയരാജന്റെ രാഷ്ട്രീയ പതനത്തിന് ആക്കംകൂട്ടിയത്. നിലവില്‍ ഖാദിബോര്‍ഡ് ചെയര്‍മാനാണ് ജയരാജന്‍. മറ്റ് ചുമതലകളൊന്നും പാര്‍ട്ടിയില്‍ അദേഹത്തിന് നല്‍കിയിട്ടില്ല.

നിലവിലുള്ള സംസ്ഥാന സമിതിയില്‍ നിന്ന് 13 പേരെ ഒഴിവാക്കി. പ്രായപരിധി കണക്കിലെടുത്താണ് പിണറായി ഒഴികെ 75 വയസ് പിന്നിട്ടവരെ നീക്കിയത്. 89 അംഗ സംസ്ഥാന സമിതിയില്‍ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം, എം.എം. വര്‍ഗീസ്, എ.വി. റസല്‍, ഇ.എന്‍. സുരേഷ്ബാബു, സി.വി. വര്‍ഗീസ്, പനോളി വല്‍സന്‍, രാജു എബ്രഹാം, കെ.അനില്‍കുമാര്‍, വി. ജോയ്, ഒ.ആര്‍. കേളു, കെ.കെ.ലതിക, കെ.എന്‍. ഗണഷ്, വി.പി. സാനു, കെ.എസ്. സലീഖ, പി.ശശി എന്നിവരാണ് സംസ്ഥാന സമിതിയില്‍ പുതുതായി എത്തിയത്. മന്ത്രി ആര്‍.ബിന്ദു, ജോണ്‍ ബ്രിട്ടാസ് എന്നിവരെ ക്ഷണിതാവാക്കി. പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു, എം.സ്വരാജ്, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, കെ.കെ. ജയചന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, പുത്തലത്ത് ദിനേശന്‍ എന്നിവരെ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്തി.

സംസ്ഥാന സമിതിയില്‍ നിന്നും ജി.സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരടക്കം 75 വയസ് പിന്നിട്ട മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയിരുന്നു. കോലിയക്കോട് കൃഷ്ണന്‍ നായര്‍, എം.എം മണി, വൈക്കം വിശ്വന്‍, കെ.പി സഹദേവന്‍, പി.പി വാസുദേവന്‍, സി.പി നാരായണന്‍, കെ.വി രാമകൃഷ്ണന്‍, എം.ചന്ദ്രന്‍, കെ.ജെ തോമസ്, പി.കരുണാകരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെയാണ് ഒഴിവാക്കിയത്. മൂന്നാംവട്ടവും കോടിയേരി ബാലകൃഷ്ണന്‍ തന്നെ സംസ്ഥാന സെക്രട്ടറിയായി തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.