ഗോവയിൽ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്; ഗവര്‍ണറെ കാണാന്‍ അനുമതി തേടി പാർട്ടി

ഗോവയിൽ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്; ഗവര്‍ണറെ കാണാന്‍ അനുമതി തേടി പാർട്ടി

പനാജി: ഗോവയിൽ ഫലം അറിയാന്‍ മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ പിടിമുറുക്കുകയാണ് . കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ദക്ഷിണ ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം വടക്കന്‍ ഗോവയിലെ ഒരു റിസോര്‍ട്ടിലായിരുന്നു സ്ഥാനാര്‍ഥികള്‍. ഇവരെ നിയന്ത്രിക്കാനും ഏറ്റവും വലിയ ഒറ്റകക്ഷിയാല്‍ ഭരണത്തിലേറാനുമുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ ഹൈക്കമാണ്ട് ഒരു സംഘത്തെ ഗോവയിലേക്ക് അയച്ചിരുന്നു. കര്‍ണാടകയിലെ ഡി കെ ശിവകുമാറിനേയും ആറംഗ സംഘത്തേയുമാണ് ഗോവയിലെ കോണ്‍ഗ്രസിനെ നിയന്ത്രിക്കാന്‍ ഹൈക്കമാണ്ട് രംഗത്തിറക്കിയത്.

ഇതിനിടെ ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ് അനുമതി തേടി. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കാണാന്‍ ആണ് അനുമതി ചോ‌ദിച്ചിട്ടുള്ളത്. ഗോവയില്‍ അത്രയധികം ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. 2017ലെ തെരെഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ 17 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു.

എന്നാല്‍ ചെറു പാര്‍ട്ടികളുടെ അടക്കം പിന്തുണ നേടാന്‍ ആകാതെ വന്നതോടെ 13 സീറ്റ് നേടിയ ബി ജെ പി അവിടെ സര്‍ക്കാര്‍ ഉണ്ടാക്കി. അതിനുശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് കോണ്‍ഗ്രസിലെ 15 എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേരുകയും ചെയ്തു. ഇതോടെ ഭരണം ബി ജെ പിക്ക് എളുപ്പമായി. ഇത്തവണ ഇതൊഴിവാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. ഈ സാഹചര്യം മുന്നിലുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു മേല്‍ നിയന്ത്രണം കടുപ്പിച്ചത്. കൂറുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസം തന്നെ സ്ഥാനാര്‍ഥികളെ റിസോര്‍ട്ടുകളിലേക്ക് മാറ്റി.

ഗോവയിലെ ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും വ്യക്തമായി വിജയം പാര്‍ട്ടിക്ക് നല്‍കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചു . സര്‍ക്കാരുണ്ടാക്കുമെന്നാണ് ഡി കെ ശിവകുമാറും അവകാശപ്പെടുന്നത്. ആം ആദ്മി പാര്‍ട്ടി അടക്കമുള്ള കക്ഷികളുമായി ഹൈക്കമാണ്ട് നിയോഗിച്ച നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്.

കഴിഞ്ഞ തവണ 13 സീറ്റ് നേടിയ ബിജെപി ഇത്തവണ നിലപാട് മെച്ചപ്പെടുത്തിയേക്കുമെന്ന പ്രതീക്ഷയിലാണ്. കേവല ഭൂരിപക്ഷം ആര്‍ക്കും കിട്ടാതെ വന്നാല്‍ ചെറു പാര്‍ട്ടികളുമായി ചേര്‍ന്ന് വീണ്ടും അധികാരത്തിലെത്താനാകുമോ എന്ന ചര്‍ച്ചകള്‍ ബിജെപിയിലും സജീവമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.