യു.പി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ ബിജെപി തുടര്‍ ഭരണത്തിലേക്ക്; പഞ്ചാബ് ആംആദ്മി ഭരിക്കും, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

യു.പി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ ബിജെപി തുടര്‍ ഭരണത്തിലേക്ക്; പഞ്ചാബ്  ആംആദ്മി ഭരിക്കും, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി പ്രതീക്ഷിച്ചതിലും ശക്തമായ പ്രകടനമാണ് നടത്തിയത്. യോഗി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഉറപ്പായിക്കഴിഞ്ഞു. ഒടുവില്‍ റിപ്പോര്‍ട്ടു കിട്ടുമ്പോള്‍ പാര്‍ട്ടി 265 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഇതോടെ ലീഡ് നിലയില്‍ പാര്‍ട്ടി കേവല ഭൂരിപക്ഷം നേടി.

ശക്തമായ വെല്ലുവിളി ഉയര്‍ത്തി രംഗത്തുണ്ടായിരുന്ന അഖിലേഷിന്റെ എസ് പിക്ക് 113 സീറ്റുകളില്‍ മാത്രമാണ് ലീഡ്. കോണ്‍ഗ്രസ് ആറ് സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മായാവതിയുടെ ബിഎസ്പി കനത്ത പരാജയമാണ് നേരിടുന്നത്. അഞ്ചിടത്ത് മാത്രമാണ് അവര്‍ക്ക് ലീഡു നേടാനായത്.

ഉത്തരാഖണ്ഡിലും ബിജെപി തുടര്‍ ഭരണം ഉറപ്പിച്ച സാഹചര്യമാണുള്ളത്. ആകെയുള്ള 70 സീറ്റുകളില്‍ 44 സീറ്റില്‍ ബിജെപി വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്. 21 സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്. പഞ്ചാബില്‍ 117 ല്‍ 89 സീറ്റില്‍ ലീഡ് നേടി ആംആദ്മി ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. 12 സീറ്റില്‍ മാത്രം ലീഡ് നിലനിര്‍ത്തി കോണ്‍ഗ്രസ് തകര്‍ന്നടിയുകയാണ്.

ഗോവയിലും കോണ്‍ഗ്രസിന്റെ സാധ്യത നഷ്ടപ്പെട്ടു. 18 സീറ്റില്‍ മുന്നിലുള്ള ബിജെപി മറ്റ് പാര്‍ട്ടികളുമായി സംസാരിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. 13 സീറ്റുകളില്‍ മാത്രം ലീഡുള്ള കോണ്‍ഗ്രസിന്റെ സാധ്യത ഇതോടെ കുറഞ്ഞു. മണിപ്പൂരിലും ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതയേറി. അറുപതംഗ നിയമസഭയില്‍ 25 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് 12 സീറ്റില്‍ മാത്രമാണ് ലീഡ്.

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയിരുന്നു കര്‍ഷക സമരം നടന്ന ലഖിംപൂര്‍ ഖേരി, ഹത്രാസ് തുടങ്ങിയ മണ്ഡലങ്ങളിലെ എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സിറത്തുല്‍ മണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കും വ്യക്തമായ ലീഡുണ്ട്. എസ്.പി നേതാവ് അഖിലേഷ് യാദവ് കല്‍ഹാലില്‍ ലീഡ് ചെയ്യുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.