അഞ്ചില്‍ നാലിടത്തും താമര വിരിഞ്ഞു; പഞ്ചാബില്‍ ആപ്പിന്റെ തേരോട്ടം; കോണ്‍ഗ്രസിന് ലോക തോല്‍വി

അഞ്ചില്‍ നാലിടത്തും താമര വിരിഞ്ഞു; പഞ്ചാബില്‍ ആപ്പിന്റെ തേരോട്ടം; കോണ്‍ഗ്രസിന് ലോക തോല്‍വി

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അഞ്ചില്‍ നാലിടത്തും വിജയമുറപ്പിച്ച് ബിജെപി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് ബിജെപി ശക്തമായ ലീഡ് നേടി മുന്നേറുന്നത്.

പഞ്ചാബില്‍ ഭരണപക്ഷത്തിരുന്ന കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ആം ആദ്മി പാര്‍ട്ടി കരുത്ത് തെളിയിച്ചു. അഞ്ചിടങ്ങളിലും കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങി. ഉത്തര്‍പ്രദേശില്‍ രണ്ട് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറ്റം. ബി.എസ്.പിക്ക് ഒരു സീറ്റില്‍ മാത്രമാണ് ലീഡ്. ഡല്‍ഹിക്ക് പുറത്തേക്കും ആം ആദ്മി പാര്‍ട്ടിക്ക് ചുവടുവയ്ക്കാനായി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.

ഉത്തര്‍പ്രദേശില്‍ വ്യക്തമായ ലീഡ് നിലയോടെ ബി ജെ പി കുതിപ്പ് തുടരുകയാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചു കഴിഞ്ഞു. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 263 സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് നിലനിറുത്തുന്നത്. മുഖ്യമന്ത്രി യോഗി ഉള്‍പ്പടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ മന്ത്രിമാരും ലീഡ് ചെയ്യുകയാണ്. 135 സീറ്റുകളുടെ ലീഡുമായി എസ്.പി പിന്നാലെയുണ്ട്.

പഞ്ചാബില്‍ കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയാണ് ഏറ്റുവാങ്ങിയത്. ആപ്പിന്റെ(എഎപി ) തേരോട്ടത്തിന് മുന്നില്‍ ബിജെപിയുടെയും ശിരോമണി അകാലി ദളിന്റെയും അവസ്ഥയും പരമ ദയനീയം. മത്സരിച്ച രണ്ട് സീറ്റിലും നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി തോറ്റു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അമരീന്ദര്‍ സിംഗിന് പട്യാലയില്‍ ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്.

പട്യാല സീറ്റിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് അദ്ദേഹം. എഎപിയുടെ അജിത്ത് പാല്‍ സിംഗാണ് ഇവിടെ വിജയിച്ചത്. അമൃത്സര്‍ ഈസ്റ്റില്‍ മത്സരിച്ച പഞ്ചാബ് പിസിസി അദ്ധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവും പരാജയപ്പെട്ടു. സിദ്ദു രണ്ടാം സ്ഥാനത്തേക്കാണ് ഇവിടെ പിന്തള്ളപ്പെട്ടത്. 34257 വോട്ടുകളുമായി എഎപിയുടെ ജീവന്‍ ജ്യോത് കൗറാണ് ഇവിടെ വിജയിച്ചത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് എ എ പി-91, കോണ്‍ഗ്രസ്-19, ബിജെപി-2, എസ്എഡി-4 എന്നിങ്ങനെയാണ് ലീഡ് നില.

തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും ഉത്തരാഖണ്ഡില്‍ ലീഡ് നിലയില്‍ ബിജെപി പിന്നീട് വന്‍ മുന്നേറ്റം നടത്തി. 48 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. 18 സീറ്റുകളുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് തുടരുന്നു. മറ്റുള്ളവര്‍ നാല് സീറ്റില്‍ ലീഡ് ചെയ്യുന്നു. 70 സീറ്റുകളുള്ള സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന് ഭൂരിഭാഗം സര്‍വേകളും പ്രവചിച്ചിരുന്നു.

സംസ്ഥാനത്തെ ആദ്യ ഫലസൂചനകള്‍ വന്ന് തുടങ്ങിയപ്പോള്‍ തന്നെ ബിജെപിക്കായിരുന്നു മുന്‍തൂക്കം. തൊട്ടു പിന്നാലെ കോണ്‍ഗ്രസുണ്ടായിരുന്നു. വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ ഒരു സീറ്റില്‍ ലീഡ് നേടിയിരുന്ന ആംആദ്മിയ്ക്ക് ഇപ്പോള്‍ ഒരിടത്തും ലീഡില്ല. സംസ്ഥാനത്ത് ആം ആദ്മിക്ക് ഒരു സീറ്റ് ലഭിക്കുമെന്നായിരുന്നു സര്‍വേ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. 'ഒരവസരം തരൂ' എന്നായിരുന്നു ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പില്‍ എഎപി മുന്നോട്ട് വച്ച മുദ്രാവാക്യം.

മണിപ്പൂരില്‍ 60 സീറ്റില്‍ 28 ഇടത്തും ലീഡ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയാവാനൊരുങ്ങുകയാണ് ബിജെപി. ആകെ ഒമ്പത് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ്. എന്‍പിപി എട്ടിലും മറ്റുള്ളവര്‍ 15 സീറ്റിലും ലീഡ് ചെയ്യുന്നു.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കടുക്കുമ്പോള്‍ ഗോവയില്‍ ബിജെപി ഭരണം ഉറപ്പിച്ചു. ആകെയുള്ള 40 ല്‍ 20 സീറ്റുകളില്‍ ബിജെപി ലീഡ് നില തുടരുകയാണ്. പന്ത്രണ്ട് സീറ്റുകളിലായി കോണ്‍ഗ്രസ് പിന്നാലെയുണ്ട്. തൃണമൂല്‍ മൂന്നിടത്തും എഎപി രണ്ടിടത്തും ലീഡു ചെയ്യുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.