'സിനഡ് കുര്‍ബാന: ആര്‍ക്കും ഇളവില്ല, ഉടന്‍ നടപ്പാക്കണം'; മാര്‍ ആലഞ്ചേരിക്ക് പൗരസ്ത്യ തിരുസംഘം തലവന്റെ കത്ത്

'സിനഡ് കുര്‍ബാന: ആര്‍ക്കും ഇളവില്ല, ഉടന്‍ നടപ്പാക്കണം'; മാര്‍ ആലഞ്ചേരിക്ക് പൗരസ്ത്യ തിരുസംഘം തലവന്റെ കത്ത്

കൊച്ചി: സീറോ മലബാര്‍ സിനഡ് അംഗീകരിച്ച കുര്‍ബാന അര്‍പ്പണ രീതി എല്ലാ രൂപതകളിലും നടപ്പിലാക്കണമെന്ന് പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലിയാണാര്‍ഡോ സാന്ദ്രി സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് മാത്രമായി പാപ്പാ ഇളവ് നല്‍കി എന്ന രീതിയില്‍ അതിരൂപതയുടെ അപ്പസ്‌തോലിക് വികാരി മാര്‍ ആന്റണി കരിയില്‍ ഇറക്കിയ ഇടയലേഖനം അസാധുവാണെന്നും അത് എത്രയും വേഗം പിന്‍വലിക്കാന്‍ ആവശ്യപ്പെടണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ചുരുക്കം ചില സ്ഥലങ്ങളില്‍ ചെറിയ അസ്വസ്ഥകള്‍ ഉണ്ട്. എന്നാല്‍ പൊതു നന്മയ്ക്കായി സിനഡിന്റെ തീരുമാനം എല്ലാവരും അനുസരിക്കണമെന്നും മാര്‍പ്പാപ്പയ്ക്ക് വേണ്ടി കര്‍ദ്ദിനാള്‍ സാന്ദ്രി ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളും പ്രകടനങ്ങളും സഭയുടെ അന്തസിന് ചേരുന്നതല്ലെന്നും വൈദികര്‍ മേലധികാരികളെ അനുസരിക്കണമെന്നും കാനന്‍ നിയമവും ബൈബിള്‍ വാക്യവും ഉദ്ധരിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു സഭയില്‍ പല ലിറ്റര്‍ജി അനുവദിക്കാനാവില്ലെന്നും ആരാധനാ ക്രമത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ വിഭാഗീയതയുടെ ആത്മാവിനെയാണ് പ്രീണിപ്പിക്കുന്നതെന്നും മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ച് പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അയച്ച ഈ കത്ത് സഭയിലെ എല്ലാ വൈദികര്‍ക്കും അത്മായര്‍ക്കും നല്‍കണം എന്ന നിര്‍ദ്ദേശമുള്ളതുകൊണ്ട് തന്റെ ഒരു കുറിപ്പോടെയാണ് സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കത്ത് പുറത്ത് വിട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.