വേനലില്‍ വെന്തുരുകി കേരളം: എതിര്‍ ചുഴലിയെന്ന് വിദഗ്ധര്‍; ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

വേനലില്‍ വെന്തുരുകി കേരളം: എതിര്‍ ചുഴലിയെന്ന് വിദഗ്ധര്‍; ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വരണ്ട കാലാവസ്ഥ തുടരും. ആറ് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഈ ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. ഉച്ചസമയത്ത് പുറം ജോലികള്‍ക്കുള്ള വിലക്ക് തുടരുകയാണ്. ചൊവ്വാഴ്ചയോടെ വേനല്‍മഴ കിട്ടിയേക്കും. മാര്‍ച്ച്‌ അവസാനത്തോടെ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ചൂടുകൂടുന്നത് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കുമുകളില്‍ രൂപപ്പെട്ട ഉഷ്ണതരംഗത്തിന്റെ സ്വാധീനത്തിലാണെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി റഡാര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി.മനോജ് പറഞ്ഞു.

ഇതേതുടർന്ന് അവിടെ അന്തരീക്ഷത്തിലുണ്ടായ എതിര്‍ചുഴലി എന്ന വായുപ്രതിഭാസം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ചൂട് വ്യാപിക്കാന്‍ കാരണമായി. ആയിരക്കണക്കിന് കിലോമീറ്റര്‍ വ്യാസമുള്ള ഈ ചുഴലി ഭൂമിയുടെ പ്രതലത്തോടുചേര്‍ന്ന വായുവും ചൂടാക്കും.

ഘടികാരദിശയില്‍ കറങ്ങുന്ന ഈ വായുവിന്റെ ചക്രത്തിന് വലുപ്പംകൂടുംതോറും കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ചൂട് വ്യാപിക്കും. ഇതിനെ എതിര്‍ചുഴലി എന്നാണ് പറയുന്നത്. ഭൗമപ്രതലത്തില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഈ ചുഴലിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളമടക്കം പല സംസ്ഥാനങ്ങളും കനത്ത ചൂടില്‍ ഇപ്പോള്‍ തന്നെ വലയുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സമതല പ്രദേശങ്ങളില്‍ രാജ്യത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപെടുത്തിയത് രാജസ്ഥാനിലെ ബാമറിലാണ് (40.3°c). കേരളവും തൊട്ടുപിന്നാലെയുണ്ട്. സംസ്ഥാനത്ത് ഇന്നലെ താപനില 38.6 ഡിഗ്രി കടന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പുനലൂര്‍ (38.6°c) വെള്ളാനിക്കര ( 38.6°c) മേഖലകളിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.