മുഖ്യമന്ത്രിയാകാന്‍ മണിപ്പൂരില്‍ സിങുമാര്‍ തമ്മില്‍ പൊരിഞ്ഞ പോര്; നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം

മുഖ്യമന്ത്രിയാകാന്‍  മണിപ്പൂരില്‍ സിങുമാര്‍ തമ്മില്‍ പൊരിഞ്ഞ പോര്; നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം

ന്യൂഡല്‍ഹി: മണിപ്പൂരില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപിയില്‍ അടി മുറുകിയതോടെ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. കാവല്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിന് പുറമെ മുതിര്‍ന്ന നേതാവ് തോങം ബിശ്വജിത് സിങ് കൂടി മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിച്ചതാണ് തര്‍ക്കത്തിലേക്ക് വഴിവെച്ചത്.

ബിരേണ്‍ സിങ്, ബിശ്വജിത് സിങ് എന്നിവര്‍ക്ക് പുറമെ ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദ ദേവിയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ക്കായി ബിരേണ്‍ സിങ് തിങ്കളാഴ്ച വൈകുന്നേരം ചായ സത്കാരം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. മൂന്നിലൊന്ന് എംഎല്‍എമാര്‍ മാത്രമാണ് ബിരേന്‍ സിങിന്റെ ചായ സത്കാരത്തില്‍ പങ്കെടുത്തതെന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കള്‍ പറയുന്നത്. 25ല്‍ കൂടുതല്‍ പേര്‍ പങ്കെടുത്തുവെന്ന് ബിരേന്‍ സിങ് അനുഭാവികളും അവകാശപ്പെടുന്നു. മണിപ്പൂരില്‍ ബിജെപിക്ക് ആകെ 32 എംഎല്‍എമാരാണ് ഉള്ളത്.

സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപി നേരത്തെ കേന്ദ്ര മന്ത്രിമാരായ നിര്‍മലാ സീതാരാമനേയും കിരണ്‍ റിജ്ജുവിനേയും മണിപ്പൂരിലെ നിരീക്ഷകരായി ചുമതലപ്പെടുത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നാണ് ബിശ്വജിത് സിങ് ബിജെപിയിലേക്കെത്തിയത്. 2012 ല്‍ തൃണമൂല്‍ ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച അദ്ദേഹം ബിജെപിയില്‍ ചേരുകയും 2015 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുകയുമുണ്ടായി.

തൊങ്ജു മണ്ഡലത്തില്‍ നിന്ന് 2017 ലും ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ബിശ്വജിത് സിങ് ബിരേന്‍ സിങ് സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു. ബിരേന്‍ സിങിനെ തന്നെ ഇത്തവണയും മുഖ്യമന്ത്രിയാക്കാനായിരുന്നു ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

പഴയ ഫുട്‌ബോള് കളിക്കാരനും മാധ്യമ പ്രവര്‍ത്തകനുമായ എന്‍. ബീരേന്‍ സിങ് ഡമോക്രാറ്റിക് റവല്യൂഷണറി പീപ്പിള്‍സ് പാര്‍ട്ടിയിലൂടെ 2002ല്‍ ആണ് രാഷ്ട്രീയത്തിലെത്തിയത്. 2003 ല്‍ ത്തന്നെ പാര്‍ട്ടി മാറി കോണ്‍ഗ്രസിലെത്തി മന്ത്രിയായി. 2016 വരെ പല തവണ മന്ത്രിയായി കോണ്‍ഗ്രസില്‍ തുടര്‍ന്നു. 2016 ഒക്ടോബറില്‍ ബിജെപിയില്‍ ചേര്‍ന്ന ബീരേന്‍ സിങ് സീറ്റുകളുടെ എണ്ണം കുറവാണെങ്കിലും ബിജെപിയെ 2017 ല്‍ മണിപ്പൂരില്‍ ഭരണത്തിലെത്തുന്നതില്‍ സഹായിച്ചു.

അറുപത് അംഗ നിയമസഭയില്‍ അന്ന് 28 സീറ്റ് നേടി കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറു പാര്‍ട്ടികളുടേയും സ്വതന്ത്രരുടേയും പിന്തുണ ഉറപ്പാക്കി ഭരണം പിടിച്ച ബിജെപി ബീരേന്‍ സിങിനെ മുഖ്യമന്ത്രിയാക്കി. കോണ്‍ഗ്രസിലെ പ്രധാന നേതാക്കളെയെല്ലാം അഞ്ച് വര്‍ഷത്തിനിടെ ബിജെപിയിലെത്തിച്ച ബീരേന്‍ സിങ് പാര്‍ട്ടി നേതൃത്വത്തിന്റെ ഇഷ്ട താരമായി.

എന്നാല്‍ കോണ്‍ഗ്രസ് വിട്ട് എത്തിയ നിരവധി പേര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയതോടെ വലിയ പ്രതിഷേധമാണ് ബീരേന്‍ സിങ് നേരിട്ടത്. അന്ന് ബിജെപി കൊടികള്‍ പ്രവര്‍ത്തകര്‍ തെരുവില്‍ കത്തിച്ചു. പാര്‍ട്ടി ഓഫീസുകള്‍ അക്രമിച്ചു. എങ്കിലും 32 സീറ്റ് നേടി ബീരേന്‍ സിങിന്റെ നേതൃത്വത്തില്‍ ബിജെപി തുടര്‍ ഭരണം നേടി. ജെഡിയുവും സ്വതന്ത്ര അംഗവും പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

വീണ്ടും മുഖ്യമന്ത്രിയാകാം എന്ന് ബീരേന്‍ സിങ് സ്വപ്നം കണ്ട് തുടങ്ങിയതിനിടെയാണ് തോങം ബിശ്വജിത്ത് സിങ് ചരടുവലി ശക്തമാക്കിയത്. 60 അംഗ മണിപ്പൂര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 32 സീറ്റ് നേടിയ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.