തിരുവനന്തപുരം: സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ. റഹീമിനെ തീരുമാനിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന സിപിഐഎം അവെയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. മുന്‍മന്ത്രി തോമസ് ഐസക്, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു എന്നിവരുടെ പേരുകളും നേരത്തെ സിപിഎം പരിഗണനയ്ക്ക് വന്നിരുന്നു
അഡ്വ. പി. സന്തോഷ് കുമാറാണ് സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. നിലവില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ് ഇദ്ദേഹം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയും. ഇതിലൊന്ന് സിപിഐയ്ക്ക് നല്‍കാന്‍ നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായിരുന്നു.
കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയിലെത്തിയ യുവജന നേതാവാണ് റഹീം. ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷനെന്ന നിലയില്‍ റഹീമിന്റെ നിലവിലെ പ്രവര്‍ത്തനം ഡല്‍ഹി കേന്ദ്രീകരിച്ചാണ് എന്നത് അദ്ദേഹത്തിന് അനുകൂല ഘടകമായി. സിപിഎം സംസ്ഥാന സമിതിയിലേക്ക് കൂടുതല്‍ യുവാക്കളെ പരിഗണിച്ച പാര്‍ട്ടി തങ്ങളുടെ നയം ഇക്കാര്യത്തില്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
13 രാജ്യ സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബില്‍ അഞ്ച്, അസമില്‍ രണ്ട്, ഹിമാചല്‍പ്രദേശ്, ത്രിപുര, നാഗലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ ഒരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 14 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. 21 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.