ആഗോള സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍

ആഗോള സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 19

ദാവീദിന്റെ വംശത്തില്‍പ്പെട്ട ഒരു മരപ്പണിക്കാരന്‍ എന്നതിലുപരിയായി ദൈവീക നിയോഗമനുസരിച്ച് രക്ഷകന്റെ മാതാവായ മറിയത്തിന്റെ ജീവിത പങ്കാളിയാകുവാനുള്ള അനുഗ്രഹം ലഭിച്ച വ്യക്തിയായിരുന്നു വിശുദ്ധ യൗസേപ്പ്. യൗസേപ്പിതാവിന്റെ ഈ സവിശേഷ ഭാഗ്യത്തെ ഒറ്റ വാക്യത്തില്‍ 'യേശുവിന്റെ വളര്‍ത്തച്ഛന്‍' എന്നു വിശേഷിപ്പിക്കാം.

വെറുമൊരു മനുഷ്യനെന്നതിനേക്കാള്‍ ഭൂമിയില്‍ പിതാവിന്റെ അമൂല്യ നിധികളായ യേശുവിനേയും മറിയത്തേയും വിശ്വസ്തതയോടു കൂടി സംരക്ഷിക്കുകയും കാത്തു പാലിക്കുകയും ചെയ്ത മഹത് വ്യക്തിയായി വിശുദ്ധ ലിഖിതങ്ങളില്‍ അദ്ദേഹം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

ഒരു പക്ഷേ, മറിയത്തിന്റെ ഗര്‍ഭത്തെക്കുറിച്ച് ആദ്യമായി അറിഞ്ഞ നിമിഷമായിരിക്കാം വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട മുഹൂര്‍ത്തം. എന്നാല്‍ യാതനയുടെ ഈ നിമിഷത്തില്‍ അദ്ദേഹം തന്റെ മഹത്വം പ്രകടമാക്കി. യൗസേപ്പ് പിതാവിന്റെ സഹനങ്ങളും മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പില്‍ കാതലായ പങ്ക് വഹിച്ചിട്ടുണ്ട്. കന്യകയില്‍ നിന്നുമുള്ള മിശിഹായുടെ ദൈവീക ജനനത്തിനു എല്ലാക്കാലത്തേക്കും അദ്ദേഹം ഒരു വിശ്വസ്ത സാക്ഷിയായിരുന്നു.

വിശുദ്ധ യൗസേപ്പിന്റെ മരണത്തേക്കുറിച്ച് വേദപുസ്തകത്തില്‍ ഒന്നും തന്നെ പറയുന്നില്ല, എന്നിരുന്നാലും യേശുവിന്റെ പരസ്യ ജീവിതത്തിനു മുന്‍പായി അദ്ദേഹം മരണമടഞ്ഞിരിക്കാം. യേശുവിന്റെയും മാതാവിന്റെയും കൈകളില്‍ കിടന്നുകൊണ്ടുള്ള ഒരു മനോഹരമായ മരണമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. എളിമയോടും ആരാലും അറിയപ്പെടാതേയും നസറത്തില്‍ ജീവിച്ച് ഒടുവില്‍ നിശബ്ദനായി മരണപെട്ടപോഴും സഭാചരിത്രത്തിന്റെ പിന്‍താളുകളില്‍ മാത്രമായി അദ്ദേഹം ഒതുങ്ങി.

പതിനഞ്ചാം നൂറ്റാണ്ട് മുതലാണ് യൗസേപ്പ് പിതാവിന് പ്രാര്‍ത്ഥനാപരമായ ആദരവ് ലഭിച്ചു തുടങ്ങിയത്. ഇതിനു ശേഷമുള്ള കാലങ്ങളിലാണ് വലിയ രീതിയിലുള്ള ആദരവ് അദ്ദേഹത്തിന് നല്‍കപ്പെട്ടത്. ആഗോള കത്തോലിക്ക സഭ യൗസേപ്പ് പിതാവിന്റെ ആദരണാര്‍ത്ഥം രണ്ട് വലിയ തിരുനാളുകള്‍ ആഘോഷിക്കുന്നു. ഒന്നാമത്തേത് മാര്‍ച്ച് 19നാണ്. ഈ ദിവസത്തെ തിരുനാളില്‍ മനുഷ്യ വംശത്തിന്റെ വീണ്ടെടുപ്പ് പ്രക്രിയയില്‍ അദ്ദേഹത്തിനുള്ള പങ്കിനെപ്പറ്റി നാം അനുസ്മരിക്കുന്നു.

മെയ് ഒന്നിന്  ആഘോഷിക്കപ്പെടുന്ന രണ്ടാമത്തെ തിരുനാളില്‍ ലോകം മുഴുവനുമുള്ള തൊഴിലാളികളുടെ മധ്യസ്ഥനായ യൗസേപ്പിതാവിനെ അനുസ്മരിക്കുകയും സാമൂഹ്യ വ്യവസ്ഥതിയില്‍ മാനുഷിക അവകാശങ്ങളെയും കടമകളെയും പക്ഷപാതരഹിതമായ രീതിയില്‍ നിലനിര്‍ത്തുവാന്‍ വേണ്ടി അദ്ദേഹത്തോട് മാധ്യസ്ഥം യാചിക്കുകയും ചെയ്യുന്നു.

ആഗോള സഭയുടെ മധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പ് പിതാവ്. അദ്ദേഹം മരിക്കുമ്പോള്‍ യേശുവും മറിയവും മരണകിടക്കയുടെ സമീപത്ത് ഉണ്ടായിരുന്നതിനാല്‍ മരണശയ്യയില്‍ കിടക്കുന്നവരുടെ മധ്യസ്ഥനുമാണ് വിശുദ്ധ യൗസേപ്പ്. കൂടാതെ പിതാക്കന്‍മാരുടേയും മരപ്പണിക്കാരുടേയും സാമൂഹ്യ നീതിയുടേയും മധ്യസ്ഥനായി അദ്ദേഹത്തെ കണക്കാക്കുന്നു. വിശുദ്ധ യൗസേപ്പിന്റെ നാമധേയത്തില്‍ നിരവധി സന്യാസീ-സന്യാസിനീ സമൂഹങ്ങളുണ്ട്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. പിന്നായിലെ ജോണ്‍

2. ആല്‍സെസിലെ ജേമൂസ്

3. മാക്ക് സ്ട്രിക്ടിലെ അഡ്രിയന്‍

4. അയര്‍ലന്‍ഡിലെ ഔക്‌സീലിയൂസ്

5. നോര്‍ത്തംമ്പ്രിയായിലെ അല്‍ക്മുണ്ട്

6. ലാന്‍ട്രോ ആള്‍ഡും അമാന്‍സിയൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.