കള്ളനെ പിടിക്കാന്‍ 'കള്ളന്‍ അശോകന്‍' വാട്സ്ആപ്പ് ഗ്രൂപ്പ്; പൊലീസിന്റെ ചരിത്രത്തില്‍ ആദ്യം

കള്ളനെ പിടിക്കാന്‍ 'കള്ളന്‍ അശോകന്‍' വാട്സ്ആപ്പ് ഗ്രൂപ്പ്; പൊലീസിന്റെ ചരിത്രത്തില്‍ ആദ്യം

കാസര്‍കോട്: കള്ളനെ പിടിക്കാന്‍ കള്ളന്റെ പേരില്‍ വാട്സ്ആപ് ഗ്രൂപ്പ് തുടങ്ങി പൊലീസ്. മടിക്കൈ ഗ്രാമത്തിന്റെ ഉറക്കം കെടുത്തിയ അശോകന്റെ ഫോട്ടോ വെച്ചാണ് 'കള്ളന്‍ അശോകന്‍' എന്ന പേരില്‍ പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായി ഹോസ്ദുര്‍ഗ് പൊലീസ് വാട്സ്ആപ് ഗ്രൂപ്പ് തുടങ്ങിയത്.

വിജിത എന്ന വീട്ടമ്മയെ ക്രൂരമായി ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കഴിഞ്ഞ പത്തു ദിവസമായി കള്ളന്‍ അശോകനെ പൊലീസും നാട്ടുകാരും കാട്ടില്‍ തെരഞ്ഞു വരികയാണെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പൊലീസ് വാട്സ്ആപ് ഗ്രൂപ്പ് തുടങ്ങി നാട്ടുകാരെ അടക്കം അംഗങ്ങളാക്കിയത്. കള്ളനെ കണ്ടെത്തിയാല്‍ ഉടന്‍ അറിയിക്കണമെന്നാണ് നിര്‍ദേശം.

നിലവില്‍ 251 അംഗങ്ങള്‍ ഗ്രൂപ്പില്‍ ഉണ്ട്. മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ അതിര്‍ത്തി ദേശമായ കറുകവളപ്പ് ഗ്രാമത്തിലെ കാട്ടില്‍ അശോകന്‍ ഉണ്ടാകുമെന്ന നിഗമനത്തില്‍ അവിടെ തെരച്ചില്‍ ആരംഭിച്ചിരുന്നു. പിന്നാലെ അശോകനെത്തേടി ഡ്രോണ്‍ അടക്കം പൊലീസ് പറത്തിയിരുന്നു.

കുറച്ചു നാള്‍ മുന്‍പ് കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അശോകന്റെ കൂട്ടു പ്രതിയായ ബന്തടുക്ക സ്വദേശി മഞ്ജുനാഥനെ നാട്ടുകാര്‍ പിടികൂടിയിരുന്നു. അന്ന് മഞ്ചുനാഥിന്റെ കൂടെ ഉണ്ടായിരുന്ന അശോകന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ നാട്ടുകാരില്‍ ചിലരോട് അശോകന് പകയായി. ഇതും വിജിതയെ ആക്രമിക്കാനുള്ള കാരണമായി പറയുന്നു.
അശോകന്റെ മൊബൈല്‍ സിഗ്‌നല്‍ പരിശോധിച്ചാണ് ഇപ്പോഴത്തെ തെരച്ചില്‍. കാടിനു സമീപത്തെ കോളനിയില്‍ കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് അവിടെയും പരിശോധന നടത്തിയിരുന്നു. രാവും പകലുമില്ലാതെ പൊലീസിന്റെ വിവിധ സംഘങ്ങളും ഗുണ്ടാ വിരുദ്ധ സ്‌ക്വാഡും പരിശോധന നടത്തുയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.