ക്ലൈമാക്‌സ് എന്ന വിശിഷ്ട ഗ്രന്ഥത്തിന്റെ കര്‍ത്താവായ വിശുദ്ധ ജോണ്‍ ക്ലിമാക്കസ്

ക്ലൈമാക്‌സ് എന്ന വിശിഷ്ട ഗ്രന്ഥത്തിന്റെ കര്‍ത്താവായ വിശുദ്ധ ജോണ്‍ ക്ലിമാക്കസ്

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 30

ജോണ്‍ ക്ലിമാക്കസ് 524 ല്‍ പലസ്തീനായിലാണ് ജനിച്ചത്. ക്ലൈമാക്‌സ് അഥവാ പരിപൂര്‍ണതയിലേക്കുള്ള ഗോവണി എന്ന വിശിഷ്ട ഗ്രന്ഥത്തിന്റെ കര്‍ത്താവെന്ന നിലയിലാണ് ക്ലിമാക്കസ് എന്ന നാമധേയം ജോണിനോട് ചേര്‍ക്കപ്പെട്ടത്. എല്ലാ കാര്യങ്ങളിലും സമര്‍ത്ഥനായ ജോണ്‍ പതിനാറാമത്തെ വയസില്‍ സന്യാസ ജീവിതം ആരംഭിച്ചു. ഇരുപത്തിരണ്ടാം വയസില്‍ സീനാ മലയില്‍ തപോജീവിതം നയിക്കുവാനും തുടങ്ങി.

മര്‍ട്ടിനിയൂസ് എന്ന ഒരു സന്യാസിയുടെ ശിക്ഷണം സ്വീകരിച്ച് മലഞ്ചെരുവിലെ ഒരു പര്‍ണശാലയില്‍ താമസമുറപ്പിച്ചു. തുച്ഛമായ ഭക്ഷണം കഴിച്ചിരുന്ന അദ്ദേഹം മാംസവും മത്സ്യവും വര്‍ജിച്ചിരുന്നു. വേദപുസ്തകവും സഭാപിതാക്കന്മാരുടെ ഗ്രന്ഥങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പഠന വിഷയം. പര്‍ണശാല ജനങ്ങള്‍ക്ക് പരിചിതമായെന്ന് കണ്ടപ്പോള്‍ അകലെ പാറക്കെട്ടിലെ ഒരു ഗുഹയില്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ജോണ്‍ സമയം ചിലവഴിച്ചു.

പലരും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടിയെത്തിയിരുന്നു. അസൂയാലുക്കളായ ചിലര്‍ അദ്ദേഹം നീണ്ട പ്രഭാഷണങ്ങളില്‍ സമയം നഷ്ട്ടപ്പെടുത്തുന്നുവെന്ന് ആരോപിച്ചു. അത് വെറും പരദൂഷണമായിരുന്നെങ്കിലും പന്ത്രണ്ടു മാസത്തേക്ക് ജോണ്‍ മൗനം അവലംബിച്ചു.
പര്‍ണശാലയില്‍ അദ്ദേഹം 40 വര്‍ഷം താമസിച്ചു. 75 ാമത്തെ വയസല്‍ സീനാ മലയിലുള്ള സന്യാസികളുടെ ആബട്ടായി തിരഞ്ഞെടുക്കപ്പെട്ടു.

അക്കാലത്ത് അനേകരുടെ ആവശ്യപ്രകാരം പരിപ്പൂര്‍ണതയെ പറ്റി ഒരു ഗ്രന്ഥമെഴുതി. അതാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പേരിന് കാരണമായ ക്ലൈമാക്സ് എന്ന ഗ്രന്ഥം. സ്ഥാനമാനങ്ങള്‍ വ്യഗ്രചിന്തകളിലേക്ക് മനസിനെ ആനയിക്കുന്നുവെന്ന് കണ്ട് മരണത്തിന് തൊട്ടു മുന്‍പ് അദ്ദേഹം സ്ഥാനമൊഴിഞ്ഞു ധ്യാനനിരതനായി. 605 മാര്‍ച്ച് 30 ന് വിശുദ്ധ ജോണ്‍ ക്ലിമാക്കസ് കര്‍ത്താവില്‍ നിത്യത പുല്‍കി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. വെര്‍ഡന്‍ ബിഷപ്പായ പാറ്റോ

2. ഫ്രാന്‍സിലെ മാമെര്‍ത്തിനൂസ്

3. സ്‌കോട്ട്‌ലന്‍ഡിലെ ഫെര്‍ഗുസ്

4. മൊന്തെകസീനോയിലെ ക്ലിനിയൂസ്

5. ഓര്‍ലീന്‍സ് ബിഷപ്പായ പാസ്‌തോര്‍

6. തെസലൊണിക്കയിലെ ഡോമിനൂസും വിക്ടറും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.