ഓക്‌സ്‌ഫോര്‍ഡിലെ ചാന്‍സിലറും കാന്റര്‍ബറിയിലെ മെത്രാനുമായിരുന്ന വിശുദ്ധ റിച്ചാര്‍ഡ്

ഓക്‌സ്‌ഫോര്‍ഡിലെ ചാന്‍സിലറും കാന്റര്‍ബറിയിലെ മെത്രാനുമായിരുന്ന വിശുദ്ധ റിച്ചാര്‍ഡ്

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 03

ക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ ചാന്‍സിലറും കാന്റര്‍ബറിയിലെ മെത്രാനുമായിരുന്ന വിശുദ്ധ റിച്ചാര്‍ഡ്, വോഴ്‌സെസ്റ്ററിന് അടുത്തുള്ള വിച്ച് എന്ന സ്ഥലത്ത് റിച്ചാര്‍ഡ് ഡെ വിച്ചെയുടേയും ആലീസ് ഡെ വിച്ചെയുടേയും രണ്ടാമത്തെ മകനായി 1197 ലാണ് ജനിച്ചത്.

ചെറുപ്പത്തില്‍ തന്നെ റിച്ചാര്‍ഡ് സുഖഭോഗങ്ങളില്‍ നിന്നും അകന്നു ജീവിക്കുകയും അറിവിന്റേയും നന്മയുടേയും ഒരു ഉറച്ച അടിസ്ഥാനമാക്കി തന്നെ തന്നെ മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്തു. ഞായറാഴ്ചകളിലും പ്രത്യേക ആഘോഷ വേളകളിലും ഒഴികെ വെറും അപ്പവും ജലവും മാത്രമായിരുന്നു ഭക്ഷണം. മറ്റുള്ളവരെ ശുശ്രൂഷിക്കുവാന്‍ ലഭിക്കുന്ന അവസരമെല്ലാം അദ്ദേഹം വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു.

തന്റെ മൂത്ത സഹോദരന് പ്രത്യേക സഹായം ആവശ്യമാണെന്നു കണ്ട് ഒരു വേലക്കാരനെപോലെ കഠിനമായി അധ്വാനിക്കുകയും അദ്ദേഹത്തിന്റെ കൃഷിയുടേയും വ്യവസായത്തിന്റേയും കാര്യങ്ങള്‍ നോക്കി നടത്തുകയും ചെയ്തു. സഹോദരന്റെ അവസ്ഥ മെച്ചപ്പെട്ടതിനു ശേഷം അദ്ദേഹം താന്‍ തുടങ്ങിവെച്ച പഠനം പൂര്‍ത്തിയാക്കുവാനായി പാരീസിലേക്ക് പോയി.

പിന്നീട് ഇംഗ്ലണ്ടിലേക്ക് തിരികെ വന്നതിനു ശേഷം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഉന്നത ബിരുദത്തിനായി ചേര്‍ന്നു. അതിനു ശേഷം വിശുദ്ധന്‍ അവിടെ നിന്നും ഇറ്റലിയിലെ ബൊള്‍ഗോണയിലേക്ക് പോയി. അവിടെ അദ്ദേഹം സഭാ നിയമങ്ങള്‍ പഠിക്കുകയും ആ ശാഖയിലെ ഒരു അധ്യാപകനായി തീരുകയും ചെയ്തു.

അവിടെ കുറച്ച് കാലം പഠിപ്പിച്ചതിനു ശേഷം വിശുദ്ധന്‍ ഓക്‌സ്‌ഫോര്‍ഡില്‍ തിരികെ എത്തുകയും ആ സര്‍വ്വകലാശാലയുടെ ചാന്‍സിലര്‍ ആവുകയും ചെയ്തു. പിന്നീട് കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ എഡ്മണ്ട്, റിച്ചാര്‍ഡിനെ തന്റെ ചാന്‍സിലര്‍ ആയി നിയമിക്കുകയും പല പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും ഏല്‍പ്പിക്കുകയും ചെയ്തു.

കുറെ നാളുകള്‍ക്ക് ശേഷം മെത്രാപ്പോലീത്ത ഫ്രാന്‍സിലേക്ക് പോയപ്പോള്‍ വിശുദ്ധനും അദ്ദേഹത്തെ അനുഗമിച്ചു. പോണ്ടിഗ്‌നിയില്‍ വെച്ച് വിശുദ്ധ എഡ്മണ്ടിന്റെ മരണ ശേഷം വിശുദ്ധ റിച്ചാര്‍ഡ് ഓര്‍ലീന്‍സിലുള്ള ഡൊമിനിക്കന്‍ ഫ്രിയാര്‍സിന്റെ ഒരു ആശ്രമത്തില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം തന്റെ ദൈവശാസ്ത്ര പഠനം തുടരുകയും പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു.

നാളുകള്‍ക്കു ശേഷം വൈദീക സേവനത്തിനായി ഇംഗ്ലണ്ടിലെ കാന്റര്‍ബറി രൂപതയിലെത്തിയ അദ്ദേഹം 1245 ല്‍ മെത്രാനായി അഭിഷിക്തനായി. എന്നാല്‍ ചിച്ചെസ്റ്ററിലെ രാജാവായിരുന്ന ഹെന്‍ട്രി മൂന്നാമന്‍ വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളെ തടഞ്ഞു. ദരിദ്രരുടെ ക്ഷേമത്തിനായി അദ്ദേഹം സ്വരുകൂട്ടിയ പണം മുഴുവന്‍ രാജാവ് അപഹരിച്ചു. രാജാവില്‍ നിന്നും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്‍മാരില്‍ നിന്നും വിശുദ്ധന് നിരവധി പീഡനങ്ങള്‍ സഹിക്കേണ്ടതായി വന്നു.

ഇതിനിടയിലും തന്റെ അജഗണത്തെ ദൈവ വചനങ്ങള്‍ പഠിപ്പിക്കാനും വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുവാനും അദ്ദേഹം സഹായിച്ചു. കടുത്ത പനിപിടിച്ചു കിടപ്പിലായ അദ്ദേഹം 1253 ഏപ്രില്‍ മൂന്നിന് ദൈവത്തിന്റെ ഭവനം എന്ന് വിളിക്കപ്പെടുന്ന ഡോവറിലെ ഒരാശുപത്രിയില്‍ വെച്ച് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.1262 ല്‍ ഉര്‍ബന്‍ നാലാമന്‍ മാര്‍പാപ്പ റിച്ചാര്‍ഡിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. സിസിലിയിലെ അറ്റലാ

2. ഇംഗ്ലണ്ടിലെ ബുര്‍ഗൊണ്ടാഫാരാ

3. സിലോണിക്കയില്‍ വച്ച് ജീവനോടെ ദഹിപ്പിക്കപ്പെട്ട സഹോദരിമാരായ അഗാപ്പെ, ചിയോണിയ, ഐറിന്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.