ബുർക്കിന ഫാസോ: ബുർക്കിന ഫാസോയിലെ കായ രൂപതയിൽ നിന്നും അമേരിക്കൻ കന്യാസ്ത്രീയെ തിങ്കളാഴ്ച തട്ടിക്കൊണ്ടു പോയി. 83 വയസ്സുള്ള, മരിയാനൈറ്റ്സ് ഓഫ് ഹോളി ക്രോസ് സഭയിലെ അംഗമായ സിസ്റ്റർ സുല്ലൻ ടെന്നിസണെയാണ് തട്ടിക്കൊണ്ടുപോയത്. 2014 ഒക്ടോബർ മുതൽ കായ കത്തോലിക്കാ രൂപതയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു സി. ടെന്നിസൺ.
തിങ്കളാഴ്ച രാത്രിയിൽ കായ രൂപതയിലെ യൽഗോ ഇടവകയിലെ കോൺഗ്രിഗേഷൻ ഓഫ് മരിയാനൈറ്റ് സിസ്റ്റേഴ്‌സ് ഓഫ് ഹോളി ക്രോസ് മഠം അക്രമികൾ ആക്രമിക്കുകയായിരുന്നു. അൺ ഐഡന്റിഫൈഡ് ആർമ്ഡ് മെൻ (UAM) എന്നറിയപ്പെടുന്ന സായുധ സേനയാണ് മഠം ആക്രമിച്ച് തട്ടികൊണ്ട് പോയത്.
"സി. സുല്ലെൻ ടെന്നിസണെ തട്ടികൊണ്ട് പോയിരിക്കുന്നത് എവിടേക്കാണെന്നു ഇതുവരെയും കണ്ടെത്താനായിട്ടില്ല. തട്ടികൊണ്ട് പോയതിനൊപ്പം മഠത്തിലെ മുറികൾ നശിപ്പിക്കുകയും കമ്മ്യൂണിറ്റി വാഹനങ്ങൾ നശിപ്പിച്ച് തട്ടിയെടുക്കാനും ശ്രമം നടന്നു." കായ രൂപതയുടെ ലോക്കൽ ഓർഡിനറി ബിഷപ്പ് തിയോഫൈൽ നരെ പറയുന്നു.
സി. ടെന്നിസൺ തിരികെ എത്തുന്നത് വരെ ഞങ്ങൾ പ്രാർത്ഥന തുടരും. കോൺഗ്രിഗേഷൻ ഓഫ് മരിയാനൈറ്റ് സിസ്റ്റേഴ്‌സ് ഓഫ് ഹോളി ക്രോസ് മഠത്തിലെ മറ്റു സന്യാസിനി സഹോദരിമാർക്ക് വേണ്ടിയും യൽഗോ ഇടവകയിലെ വിശ്വാസികൾക്ക് വേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കുന്നു. ബിഷപ്പ് കൂട്ടിച്ചേർത്തു.
സഹേൽ മേഖലയിലെ പത്ത് രാജ്യങ്ങളിലൊന്നായ ബുർക്കിന ഫാസോ രാഷ്ട്രീയ അട്ടിമറികളും അക്രമങ്ങളും തുടരെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന രാജ്യമാണ്, ഇത്തരത്തിലുള്ള അക്രമങ്ങളും അട്ടിമറികളും ഗ്രേറ്റർ സഹാറയിലെ തീവ്രവാദ ഗ്രൂപ്പുകളായ ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ അനുബന്ധ ജമാ തുടങ്ങിയവയുടെ വ്യാപനത്തിന് സഹായകരമാകുന്ന അവസ്ഥയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26