സില്‍വര്‍ ലൈന്‍: സാമൂഹികാഘാത പഠനം നടത്താന്‍ കേന്ദ്ര അനുമതിയുണ്ടോ? സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍: സാമൂഹികാഘാത പഠനം നടത്താന്‍ കേന്ദ്ര അനുമതിയുണ്ടോ? സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനോട് വ്യക്തത തേടി ഹൈക്കോടതി. സാമൂഹികാഘാത പഠനം നടത്താന്‍ കേന്ദ്ര അനുമതിയുണ്ടോ എന്ന് വിശദീകരിക്കണമെന്ന് സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. ഭൂമിയില്‍ സര്‍വെ കല്ലുകള്‍ കണ്ടാല്‍ ലോണ്‍ നല്‍കാന്‍ ബാങ്കുകള്‍ മടിക്കില്ലേ എന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ സര്‍വെ നടത്താന്‍ അധികാരമുണ്ടെന്നായിരുന്നു കെ റെയില്‍ വിശദീകരണം. സില്‍വര്‍ ലൈന്‍ സര്‍വെ കല്ല് ഇടുന്നതുമായി ബന്ധപ്പെട്ട നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് നാല് കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതി പറഞ്ഞത്.

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി സാമൂഹികാഘാത പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ, സര്‍വ്വേയ്ക്കായി സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം സര്‍വ്വേസ് ആന്റ് ബൗണ്ടറീസ് ആക്ടില്‍ വ്യക്തമാക്കിയ അളവില്‍ ഉള്ളതാണോ, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലൂടെ നിര്‍ദ്ദിഷ്ട പാത കടന്നു പോകുന്നുണ്ടോ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ ജനത്തെ ഭയപ്പെടുത്തുകയാണ്. സര്‍വെയുടെ പേരില്‍ വലിയ കല്ലുകള്‍ സ്ഥാപിക്കുന്നതാണ് പ്രശ്‌നം. ഇത്തരം കല്ലുകള്‍ കണ്ടാല്‍ ഭൂമിയ്ക്ക് ലോണ്‍ നല്‍കാന്‍ ബാങ്കുകള്‍ മടിക്കില്ലെയെന്നും കോടതി ആരാഞ്ഞു. എന്നാല്‍ പദ്ധതിയ്ക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കാനും സര്‍വെ നടത്താനും സ്വകാര്യ ഭൂമിയില്‍ കയറാന്‍ അധികാരമുണ്ടെന്ന് കെ റെയില്‍ അധികൃതര്‍ വിശദീകരിച്ചു.

ആരെയും ഭയപ്പെടുത്തിയല്ല സര്‍വെ നടത്തുന്നത്. പൊലീസ് എത്തിയത് സര്‍വെ നടത്തുന്നവരുടെ സംരക്ഷണത്തിനാണ്. പല സ്ഥലത്തും പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഉപകരണങ്ങള്‍ കേട് വരുത്തുകയും ചെയ്‌തെന്ന് കെ റെയില്‍ അധികൃതര്‍ വിശദീകരിച്ചു. ഹര്‍ജി വേനലവധിയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.