കണ്ണൂരില്‍ നടന്നത് കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനം; കെ.വി തോമസ് ഒറ്റുകാരനായ വഞ്ചകന്‍: കെ. സുധാകരന്‍

കണ്ണൂരില്‍ നടന്നത് കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനം; കെ.വി തോമസ് ഒറ്റുകാരനായ വഞ്ചകന്‍: കെ. സുധാകരന്‍

കൊച്ചി: കണ്ണൂരില്‍ അവസാനിച്ചത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസല്ല, ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ സിപിഎമ്മിനെ സഹായിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദേഹം ആരോപിച്ചു. കൊച്ചിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് കെപിസിസി പ്രസിഡന്റ് സിപിഎമ്മിനെ കടന്നാക്രമിച്ചത്.

കഴിഞ്ഞ ഒരുവര്‍ഷമായി സിപിഎമ്മുമായി ബന്ധമുണ്ടാക്കിയ കെ.വി തോമസിന്റേത് കള്ള മനസാണ്. ഇത്രയും ഉത്തരവാദിത്തപ്പെട്ട തോമസ് പാര്‍ട്ടിയെ വഞ്ചിക്കാന്‍ പാടില്ലായിരുന്നു. അദേഹത്തിന് രാഷ്ട്രീയ അജണ്ടയുണ്ട്. ലഭിച്ച പദവികള്‍ തോമസിന് കിട്ടിയ 'ഷെയര്‍' ആണെന്നും സുധാകരന്‍ പരിഹസിച്ചു.

സില്‍വര്‍ ലൈനിനെ പറ്റി യെച്ചൂരി വന്നപ്പോള്‍ പറഞ്ഞതല്ല പോകുമ്പോള്‍ പറഞ്ഞത്. പിണറായി റേഷന്‍ മുടക്കുമെന്ന പേടിയാണ് യെച്ചൂരിക്കെന്നും കെ. സുധാകരന്‍ പരിഹസിച്ചു. മതേതര സഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടായാല്‍ അതില്‍ സിപിഎം ഇല്ലായെന്നാണ് സിപിഎം നിലപാട്. സ്റ്റാലിന്‍ പോലും പറഞ്ഞില്ലേ കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷം ഇല്ലെന്ന്. സിപിഎം നിലപാട് മതേതരത്വം നശിപ്പിക്കാനാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമാണ് സിപിഎം കണ്ണൂരില്‍ നടത്തിയതെന്നും മുഖ്യമന്ത്രി നടത്തിയ ഗൂഡാലോചനയുടെ ഫലമായാണ് കോണ്‍ഗ്രസ് വിരുദ്ധ തീരുമാനമെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഘപരിവാറിനും മുഖ്യമന്ത്രിക്കും ഇടയില്‍ ഇടനിലക്കാരുണ്ട്.

രാജ്യത്തെ വരേണ്യ വര്‍ഗത്തിന് വേണ്ടി മാത്രമുള്ളതാണ് ബുള്ളറ്റ് ട്രെയിനെന്ന് പറഞ്ഞയാളാണ് യെച്ചൂരി. കെ റെയിലിന്റെ കാര്യം വന്നപ്പോള്‍ യെച്ചൂരിക്ക് നിലപാട് മാറ്റേണ്ടി വന്നെന്നും സതീശന്‍ വിമര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.