ഇരുപത്തിനാല് മണിക്കൂറില്‍ ഇരട്ടക്കൊല: കൂടുതല്‍ പൊലീസ് പാലക്കാട്ടേക്ക്; എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദേശം

ഇരുപത്തിനാല് മണിക്കൂറില്‍ ഇരട്ടക്കൊല: കൂടുതല്‍ പൊലീസ് പാലക്കാട്ടേക്ക്; എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദേശം

കൊച്ചി: പാലക്കാട് എസ്ഡിപിഐ നേതാവിന്റെ വധത്തിന് 24 മണിക്കൂര്‍ തികയും മുന്‍പ് ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നതിനെത്തുടര്‍ന്ന് കൂടുതല്‍ പൊലീസ് സേനയെ അടിയന്തരമായി പാലക്കാട് ജില്ലയില്‍ വിന്യസിക്കും.

മൂന്ന് കമ്പനി ആംഡ് പൊലീസ് സേനയെയാണ് അധികമായി വിന്യസിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പാലക്കാട്ട് ക്യാംപ് ചെയ്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കും. പാലക്കാട് ജില്ലയിലെ ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കാനാണ് പൊലീസ് സേനയ്ക്ക് നല്‍കിയിട്ടുള്ളത്.

എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ വധത്തെത്തുടര്‍ന്ന് പൊലീസ് ജാഗ്രത തുടരുന്നതിനിടെയാണ് പട്ടാപ്പകല്‍ പാലക്കാട് നഗരത്തിലെ മേലാമുറിയില്‍ ആര്‍എസ്എസ് നേതാവ് വെട്ടേറ്റു മരിച്ചത്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ കടയില്‍ കയറിയാണ് ആക്രമിച്ചത്.

രണ്ട് കാറുകളിലെത്തിയ അഞ്ചംഗ സംഘമാണ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതെങ്കില്‍ മൂന്ന് ബൈക്കുകളില്‍ വന്ന അഞ്ചംഗ സംഘമാണ് ശ്രീനിവാസനെ അദ്ദേഹത്തിന്റെ എസ്.കെ ഓട്ടോസ് എന്ന സ്ഥാപനത്തില്‍ കയറി വെട്ടിക്കൊന്നത്. സുബൈര്‍ വധക്കേസിലെ നാല് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.