ആര്യന്‍ പാഷണ്ഡതകള്‍ക്കെതിരെ പോരാടിയ സഭയുടെ വേദപാരംഗതനായ വിശുദ്ധ അത്തനാസിയൂസ്

ആര്യന്‍ പാഷണ്ഡതകള്‍ക്കെതിരെ പോരാടിയ സഭയുടെ വേദപാരംഗതനായ വിശുദ്ധ അത്തനാസിയൂസ്

അനുദിന വിശുദ്ധര്‍ - മെയ് 02

മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ഈജിപ്തിലാണ് വിശുദ്ധ അത്തനാസിയൂസ് ജനിച്ചത്. ആര്യന്‍ പാഷണ്ഡതകള്‍ക്കെതിരെ അതിശക്തമായി പോരാടിയിരുന്ന അദ്ദേഹം ബാല്യത്തില്‍ തന്നെ വിശുദ്ധ ഗ്രന്ഥത്തിലും ദിവ്യലിഖിതങ്ങളിലും അഗാധ ജ്ഞാനം നേടിയിരുന്നു.

എ.ഡി 325 ലെ നിഖ്യാ സൂനഹദോസില്‍ വച്ചാണ് അത്തനാസിയൂസിന്റെ പ്രതിഭയും അഗാധമായ ജ്ഞാനവും മറ്റുള്ളവര്‍ തിരിച്ചറിഞ്ഞത്. പിതാവും പുത്രനും സാരാംശത്തില്‍ സമാനരാണെന്നുള്ള വസ്തുത വിശുദ്ധന്‍ സൂനഹദോസില്‍ ശക്തമായി വാദിച്ചു. സൂനഹദോസ് കഴിഞ്ഞ് അഞ്ചാം മാസം അലക്സിയാട്രിയായിലെ പേട്രീയാര്‍ക്കായി അത്തനാസിയൂസിനെ തിരഞ്ഞെടുത്തു. അന്ന് അദ്ദേഹത്തിന് മുപ്പതു വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വിശുദ്ധന്റെ പ്രസംഗങ്ങള്‍ അനേകരെ ആകര്‍ഷിക്കുകയും ധാരാളം ആര്യന്‍ പാഷണ്ഡികള്‍ മാനസാന്തരപ്പെടുകയും ചെയ്തു. ഇത് അനേകം ആര്യന്‍ പാഷണ്ഡികളെ അദ്ദേഹത്തിന്റെ ശത്രുക്കളാക്കി മാറ്റി. അവര്‍ ചക്രവര്‍ത്തിയെ സ്വാധീനിച്ച് വിശുദ്ധനെ പലതവണ നാടു കടത്തി. നാടു കടത്തപ്പെട്ട അദ്ദേഹം ഓരോ തവണയും തിരികെയെത്തുമ്പോള്‍ രാജകീയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

സത്യവിശ്വാസത്തെ സംബന്ധിച്ചിടത്തോളം വിശുദ്ധന്റെ ഹൃദയം വൈരക്കല്ല് പോലെ ഉറപ്പുള്ളതായിരുന്നെങ്കിലും എളിമയിലും ശാന്തതയിലും അത്യധികം മൃദുലമായിരുന്നു. ശത്രുക്കള്‍ അദ്ദേഹത്തെ പീഡിപ്പിക്കുന്നതിനായി സദാ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും സ്വജനങ്ങള്‍ വിശുദ്ധനെ അത്യധികമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.

ഈ കാലഘട്ടങ്ങളില്‍ പാഷണ്ഡതകളെ നേരിടുന്നതിനായി വിശുദ്ധ അത്തനാസിയൂസ് പല ഈടുറ്റ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ആര്യന്‍ പാഷണ്ഡതകള്‍ക്കെതിരെ പോരാടാന്‍ ദൈവം തിരഞ്ഞെടുത്ത തിരുസഭയുടെ ഈ ധീരയോദ്ധാവ് എ.ഡി 373 ല്‍ നിത്യസമ്മാനത്തിനായി വിളിയ്ക്കപ്പെട്ടു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. സെവീലിലെ ഫെലിക്‌സ്

2. കോണ്‍വാളിലെ ഗ്ലുവിയാസ്

3. നോര്‍മന്‍ടിയിലെ ജെര്‍മ്മാനൂസ്

4. പംഫീലിയായിലെ എക്‌സുപേരിയൂസ്

5. ആഫ്രിക്കന്‍ മേത്രാന്മാരായ വിന്തേമിയാലീസ്, എവുജീന്‍, ലോഞ്ചിനൂസ്

6. അലക്‌സാണ്ട്രിയായിലെ സത്തൂര്‍ണീയൂസ്, നെയോപൊളൂസ്, ജെര്‍മ്മാനൂസ്, സെലസ്റ്റിന്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മിയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.