തൃശൂർ: സംസ്ഥാനത്ത് ആദ്യമായി വളര്‍ത്തു കുരങ്ങിന് ശസ്ത്രക്രിയ. പ്രസവ ബുദ്ധിമുട്ടുകള്‍ കാരണം ജീവന് ഭീഷണിയിലായ അമ്മക്കുരങ്ങിനെയാണ് ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്. മണ്ണുത്തി വെറ്ററിനറി കോളേജ് ആശുപത്രിയില്‍ അപൂര്‍വയിനം മാര്‍മോസെറ്റ് വിഭാഗത്തില്‍പ്പെട്ട കുരങ്ങിനാണ് ശസ്ത്രക്രിയ നടത്തിയത്.
എന്നാൽ കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല. കേരളത്തില്‍ ആദ്യമായാണ് വളര്‍ത്തുകുരങ്ങിന് ശസ്ത്രക്രിയ നടത്തിയത്. കുന്നംകുളം സ്വദേശി ലൈസന്‍സ് എടുത്ത് വളര്‍ത്തുന്നതാണ് മൂന്നു വയസുള്ള കുരങ്ങ്. ഇതിന് രണ്ടുലക്ഷത്തോളം രൂപ വിലവരും.
കഴിഞ്ഞ രണ്ട് പ്രസവങ്ങളും സാധാരണമായിരുന്നു. ഓരോന്നിലും രണ്ട് കുട്ടികള്‍ വീതമുണ്ട്. മൂന്നാമത്തെയാണ് സങ്കീര്‍ണമായത്. പ്രസവത്തിന്റെ ഭാഗമായി കലശലായ അസ്വസ്ഥതകളുണ്ടായപ്പോള്‍
ആശുപത്രിയിലെത്തിക്കുകയായിരുന്നു. അള്‍ട്രാ സൗണ്ട് പരിശോധനയില്‍ മൂന്ന് കുട്ടികള്‍ക്കും ജീവനില്ലെന്ന് കണ്ടു. പ്രസവത്തിനുള്ള മരുന്ന് നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് സിസേറിയന് നടത്താന്‍ തീരുമാനിച്ചത്.
ഇത്തരം സാഹചര്യങ്ങളില്‍ അമ്മയും കുട്ടികളും ചത്തുപോകാറാണ് പതിവ്. മണ്ണുത്തി അനിമല്‍ റീ-പ്രൊഡക്ഷന്‍ വിഭാഗം മേധാവി ഡോ. സി. ജയകുമാര്‍, അസിസ്റ്റന്റുമാരായ ഡോ. ഹിരണ്‍ എം. ഹര്ഷന്, ഡോ. മാഗ്നസ് പോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26