നന്മയുടെയും എളിമയുടെയും നിറകുടമായിരുന്ന വിശുദ്ധ ഡൊമിനിക്ക് സാവിയോ

നന്മയുടെയും എളിമയുടെയും നിറകുടമായിരുന്ന വിശുദ്ധ ഡൊമിനിക്ക് സാവിയോ

അനുദിന വിശുദ്ധര്‍ - മെയ് 06

ടക്കന്‍ ഇറ്റലിയില്‍ പിഡ്മോണ്ട് പ്രവിശ്യയിലെ റിവാ എന്ന ഗ്രാമത്തില്‍ 1842 ഏപ്രില്‍ രണ്ടിനാണ് ഡൊമിനിക്ക് സാവിയോ ജനിച്ചത്. ദരിദ്രരും കഠിനാധ്വാനികളും ദൈവഭക്തരുമായിരുന്ന ചാള്‍സ്-ബ്രിജിത്താ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തവനായിരുന്നു ഡൊമിനിക്ക്. വിശുദ്ധന്റെ പിതാവ് ഒരു കൊല്ലപ്പണിക്കാരനായിരുന്നു.

പഠനത്തില്‍ മിടുക്കനായിരുന്ന ഡൊമിനിക്ക് ദിവസവും ഏതാണ്ട് 12 മൈലുകളോളം സഞ്ചരിച്ചായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. തന്റെ ഏഴാമത്തെ വയസില്‍ തന്നെ അവന്‍ ആദ്യ കുര്‍ബാന സ്വീകരിച്ചു. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന്റെ ദിവസം അടുത്തപ്പോള്‍ വിശുദ്ധന്‍ നാല് ദൃഢ പ്രതിജ്ഞകള്‍ എഴുതി വെച്ചു.

1. ദൈവം എന്നെ കുമ്പസാരിക്കാന്‍ അനുവദിക്കുന്നിടത്തോളം കാലം ഞാന്‍ കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യും.

2. ഞായറാഴ്ചകളും കടപ്പെട്ട അവധി ദിനങ്ങളും ഞാന്‍ പ്രത്യേകമായി ആചരിക്കും.

3. യേശുവും മറിയവുമായിരിക്കും എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍.

4. മരിക്കേണ്ടി വന്നാലും ഞാന്‍ പാപം ചെയ്യുകയില്ല. ഇവയായിരുന്നു ആ തീരുമാനങ്ങള്‍.

ഏഴ് വയസ് മാത്രം പ്രായമുള്ള ഒരു ബാലന്റെ പ്രായത്തില്‍ കവിഞ്ഞ പക്വതയെയാണ് ആ തീരുമാനങ്ങള്‍ വെളിവാക്കിയത്. ഈ തീരുമാനങ്ങള്‍ക്ക് അനുസൃതമായാണ് ഡൊമിനിക്ക് പിന്നീട് ജീവിച്ചത്. ചെറുപ്പകാലത്ത് വിശുദ്ധനിലുണ്ടായിരുന്ന എളിമയുടെയും ദയയുടെയും ആഴം വെളിവാക്കുന്ന സംഭവം അദ്ദേഹത്തിന്റെ ജീവ ചരിത്രത്തില്‍ എടുത്തു പറയേണ്ടതാണ്.

ഒരിക്കല്‍ ഡൊമിനിക്കിന്റെ സ്‌കൂളിലെ സഹപാഠിയായ വിദ്യാര്‍ത്ഥി ഒരു ഗുരുതരമായ തെറ്റ് ചെയ്യുകയും ആ കുറ്റം ഡൊമിനിക്കില്‍ ആരോപിക്കുകയും ചെയ്തു. അധ്യാപകന്‍ ഡൊമിനിക്കിനെ സ്‌കൂളില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. ക്ലാസിന്റെ മുന്‍പില്‍ വെച്ച് അധ്യാപകര്‍ അവനെ കഠിനമായി ശകാരിച്ചു. എന്നാല്‍ അവന്‍ ഒരക്ഷരവും മിണ്ടാതെ തലകുമ്പിട്ട് നിന്നുകൊണ്ട് അവയെല്ലാം കേട്ടു.

പിന്നീട് യഥാര്‍ത്ഥ കുറ്റക്കാരനെ കണ്ടെത്തിയപ്പോള്‍ കുറ്റബോധം തോന്നിയ അധ്യാപകന്‍ എന്തുകൊണ്ടാണ് തന്റെ നിരപരാധിത്വം വെളിപ്പെടുത്താതിരുന്നതെന്ന് ഡൊമിനിക്കിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു.

'മറ്റ് ചില കാരണങ്ങള്‍ മൂലം ആ കുട്ടി ഇതിനോടകം തന്നെ കുഴപ്പത്തിലാണ് എന്ന കാര്യം എനിക്കറിയാമായിരുന്നു. നമ്മുടെ രക്ഷകനായ യേശു അന്യായമായി കുറ്റാരോപിതനായ കാര്യം ഞാന്‍ ഓര്‍ത്തു. ഞാന്‍ നിശബ്ദനായി നില്‍ക്കുകയാണെങ്കില്‍ അത് അവന് മറ്റൊരു അവസരം കൂടി നല്‍കും.' ഈ സംഭവം നടക്കുമ്പോള്‍ ഡൊമിനിക്കിന് വെറും 11 വയസ് മാത്രമായിരുന്നു പ്രായം.

1854 ഒക്ടോബറില്‍ ഡൊമിനിക്ക് സാവിയോ വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ ടൂറിനിലുള്ള വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ് സ്‌കൂളില്‍ ചേര്‍ന്നു.1855 ലെ നോമ്പ് കാലത്ത് വിശുദ്ധ ഡോണ്‍ബോസ്‌കോ തന്റെ വിദ്യാര്‍ത്ഥികളോട് വിശുദ്ധന്‍മാരെ കുറിച്ചൊരു പ്രഭാഷണം നടത്തി. ആ പ്രഭാഷണം ഡൊമിനിക്ക് സാവിയോയുടെ മനസില്‍ പതിയുകയും ഒരു വിശുദ്ധനായി തീരണമെന്ന ആഗ്രഹം അവനില്‍ ഉദിക്കുകയും ചെയ്തു.

തന്റെ സഹപാഠികള്‍ക്കെല്ലാം ഡൊമിനിക്ക് ഒരു മാതൃകയായിരുന്നു. ക്രിസ്തുവിനു വേണ്ടി സഹനം അനുഭവിക്കുന്നതിനായി തന്റെ കിടക്കയില്‍ കൂര്‍ത്ത പാറ കഷണങ്ങളും, ലോഹ കഷണങ്ങളും വിതറിയിട്ടായിരുന്നു അവന്‍ ഉറങ്ങിയിരുന്നത്.

വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ സ്‌കൂളിലെ വിദ്യാഭ്യാസം ഡൊമിനിക്കിനെ വളരെയേറെ പക്വതയില്‍ വളരുവാന്‍ സഹായിച്ചു. അധികം താമസിയാതെ ഡൊമിനിക്ക് വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ യൂത്ത് മിനിസ്ട്രിയില്‍ അംഗമായി ഒരു യുവ പ്രേഷിതനായി മാറി.

മാതാവിന്റെ അമലോത്ഭവ ഹൃദയത്തോടു ഡൊമിനിക്ക് ഒരു പ്രത്യേക സ്‌നേഹം വെച്ചു പുലര്‍ത്തിയിരുന്നു. 'മറിയമേ ഞാന്‍ എപ്പോഴും നിന്റെ മകനായിരിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്റെ വിശുദ്ധിക്ക് എതിരായി ഒരു ചെറിയ പാപമെങ്കിലും ചെയ്യേണ്ടി വരികയാണെങ്കില്‍, അതിന് പകരം എന്നെ മരിക്കുവാന്‍ അനുവദിക്കുക.' ഇങ്ങനെയായിരുന്നു പരിശുദ്ധ അമ്മയോട് വിശുദ്ധന്‍ പ്രാര്‍ത്ഥിച്ചിരുന്നത്.

മാതാവിനോടുള്ള വിശുദ്ധന്റെ ഭക്തിയെ വ്യക്തമാക്കുന്ന ഒരു സംഭവം ഇവിടെ കുറിക്കുന്നു. ഡൊമിനിക്കിന്റെ സഹപാഠികള്‍ എല്ലാവരും കൂടി മെയ് മാസത്തില്‍ മാതാവിനെ വണങ്ങുവാനായി മാതാവിന്റെ ഒരു ചെറിയ കോവില്‍ പണിയുവാന്‍ തീരുമാനിച്ചു. വിശുദ്ധന്‍ ഇതില്‍ വളരെയേറെ ആവേശ ഭരിതനായിരുന്നു.

എന്നാല്‍ അതിന്റെ നിര്‍മ്മാണത്തിനായി പണം നല്‍കുവാന്‍ തന്റെ കയ്യില്‍ ഇല്ലെന്ന് മനസിലാക്കിയ ഡൊമിനിക്ക് ആരോ തനിക്ക് സമ്മാനമായി നല്‍കിയ ഒരു പുസ്തകം സംഭാവനയായി നല്‍കിയിട്ട് പറഞ്ഞു. 'ഇപ്പോള്‍ മറിയത്തിനായി ഞാന്‍ എന്റെ പങ്കും നല്‍കി. ഈ പുസ്തകം സ്വീകരിക്കുകയും വില്‍ക്കുകയും ചെയ്യുക'.

ഈ പ്രവര്‍ത്തി മറ്റ് കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടമാവുകയും അവരും തങ്ങളുടെ കയ്യിലെ പുസ്തകങ്ങള്‍ സംഭാവനയായി നല്‍കുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ തിരുനാളിനു മുന്‍പായി അതിന്റെ അലങ്കാര പണികള്‍ തീര്‍ക്കുവാന്‍ തങ്ങള്‍ക്ക് കഴിയുകയില്ലെന്ന് തോന്നിയപ്പോള്‍ ആ രാത്രി മുഴുവന്‍ ഉറക്കമിളച്ച് അത് അലങ്കരിച്ചു തീര്‍ക്കുവാന്‍ ഡൊമിനിക്ക് തയ്യാറായി.

എന്നാല്‍ ക്ഷയ രോഗത്തെ തുടര്‍ന്ന് അവന്റെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ മറ്റുള്ള കുട്ടികള്‍ ഡോമിനിക്കിനോട് ഉറങ്ങുവാന്‍ ആവശ്യപ്പെട്ടു. 'പക്ഷേ നിങ്ങള്‍ പണിതു കഴിയുമ്പോള്‍ എന്നെ വിളിച്ചെഴുന്നേല്‍പ്പിക്കണം. മാതാവിനായി നാം പണിയുന്ന കോവില്‍ ആദ്യമായി കാണുന്ന ആള്‍ ഞാനായിരിക്കണം' എന്നു പറഞ്ഞുകൊണ്ടാണ് അവന്‍ ഉറങ്ങുവാന്‍ പോയത്.

ഇതിനോടകം തന്നെ ഡൊമിനിക്കിനെ ക്ഷയം രോഗം കൂടുതലായി ബാധിച്ചിരുന്നു. ഓരോ ദിവസവും മുന്നോട്ട് പോകും തോറും വിശുദ്ധന്റെ രോഗാവസ്ഥ കൂടുതലായി മൂര്‍ഛിച്ചു കൊണ്ടിരുന്നു. 1857 ല്‍ തന്റെ പതിനഞ്ചാമത്തെ വയസില്‍ വിശുദ്ധ ഡൊമിനിക്ക് സാവിയോ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1954 ല്‍ പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ ഡോമിനിക്കിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റോമായിലെ ബെനദിക്താ

2. ലിന്‍ടിസുഫാനിലെ എയാഡ്‌ബെര്‍ട്

3. അന്തിയോക്യായിലെഎവോഡിയൂസ്

4. ഹംഗറിയിലെ എലിസബത്ത് ജൂനിയര്‍

5. ആഫ്രിക്കക്കാരായ ഹെലിയോ ഡൊറൂസും വെനുസ്തൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.