കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്: പത്ത് പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി; മൂന്ന് പേരെ വെറുതേ വിട്ടു

കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്: പത്ത് പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി; മൂന്ന് പേരെ വെറുതേ വിട്ടു

കൊച്ചി: ഇസ്ലാമിക തീവ്രവാദി തടിയന്റവിട നസീര്‍ അടക്കം പ്രതികളായിട്ടുള്ള കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ പത്ത് പ്രതികളുടെ ശിക്ഷ ഹെക്കോടതി ശരിവച്ചു. മൂന്ന് പേരെ വെറുതെ വിട്ടു. മറ്റ് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി.

ശിക്ഷിക്കപ്പെട്ട പ്രതികളും എന്‍ഐഎയും നല്‍കിയ അപ്പീല്‍ ഹര്‍ജികളിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

എന്‍ഐഎ കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ്, സാബിര്‍ പി ബുഹാരി തുടങ്ങി 13 പ്രതികളാണ് അപ്പീല്‍ നല്‍കിയിരുന്നത്. പ്രതികള്‍ക്കെതിരെ ചുമത്തിയ ചില കുറ്റങ്ങള്‍ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്തായിരുന്നു എന്‍ഐഎയുടെ അപ്പീല്‍.

നസീര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ 2008 ല്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്നാണ് കേസ്. 24 പ്രതികളുണ്ടായിരുന്ന കേസില്‍ നാലുപേര്‍ അതിര്‍ത്തിയില്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ ഇപ്പോഴും ഒളിവിലാണ്.

പതിനെട്ട് പ്രതികളില്‍ അഞ്ചുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി. കൊച്ചിയിലെ എന്‍ഐഎ വിചാരണക്കോടതി 2013 ല്‍ മുഖ്യപ്രതി അബ്ദുള്‍ ജബ്ബാറിന് നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.