ആത്മഹത്യാ ഭീഷണിയുമായി ടവറില്‍ കയറിയ യുവതിയെ തേനീച്ചകള്‍ താഴെയിറക്കി

 ആത്മഹത്യാ ഭീഷണിയുമായി ടവറില്‍ കയറിയ യുവതിയെ തേനീച്ചകള്‍ താഴെയിറക്കി

കായംകുളം: കൂറ്റന്‍ ടവറിന് മുകളില്‍ കയറി യുവതിയുടെ ആത്മഹത്യ ഭീഷണി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കടന്നല്‍ക്കുത്തേറ്റ് യുവതി താഴെ ഇറങ്ങി. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു തമിഴ്‌നാട് സ്വദേശിയായ അംബു റോസി (24) കൂറ്റന്‍ ടവറില്‍ കയറിപ്പറ്റിയത്. കായംകുളം ബിഎസ്എന്‍എല്‍ ഓഫീസ് അങ്കണത്തിലാണ് ഒരു മണിക്കൂറോളം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ രംഗങ്ങള്‍ അരങ്ങേറിയത്.

ജീവനക്കാര്‍ അനുനയിപ്പിക്കാന്‍ ശ്രമിയെങ്കിലും വിജയിച്ചില്ല. പൊലീസും ഫയര്‍ഫോഴ്സും എത്തിയപ്പോഴേക്കും പകുതി ഉയരം യുവതി കയറിയിരുന്നു. വീണ്ടും അനുനയ ശ്രമം നടന്നെങ്കിലും കൂടുതല്‍ മുകളിലേക്ക് യുവതി കയറുകയായിരുന്നു. തന്റെ കുഞ്ഞിനെ ആരോ കൈക്കലാക്കിയെന്നും ഉടന്‍ സ്ഥലത്തെത്തിക്കണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി.

കുറിപ്പും താഴേക്കിട്ടു. പെട്രോള്‍ ദേഹത്ത് ഒഴിക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്രോള്‍ നിറച്ച കുപ്പിയും തീപ്പെട്ടിയും താഴെ വീണു. ഫയര്‍ഫോഴ്‌സ് സംഘം ടവറിന് താഴെ വലവിരിച്ചു. മുകളിലേക്ക് കയറുന്നതിനിടെ ടവറിലെ കൂടിളകി ദേഹമാസകലം കടന്നല്‍ പൊതിഞ്ഞു. അലമുറയിട്ട് നിലവിളിച്ച യുവതി താഴേക്ക് ഇറങ്ങിത്തുടങ്ങി. കടന്നല്‍ക്കുത്തേറ്റതോടെ വലയിലേക്ക് ചാടുകയും ചെയ്തു.

ഇളകിയ കടന്നല്‍ ഫയര്‍ഫോഴ്‌സ് സംഘത്തെയും പൊലീസിനെയും കുത്തി. ഉടന്‍ ആംബുലന്‍സില്‍ യുവതിയെ കായംകുളം ഗവ.താലൂക്ക് ആശുപത്രിയിലാക്കി. ശരീരമാസകലം കുത്തേറ്റ യുവതി ചികിത്സയിലാണ്. കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.