സംസ്ഥാനത്തൊട്ടാകെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; നിരവധി പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു: ലൈസൻസില്ലാത്ത ഹോട്ടലുകൾ പൂട്ടിച്ചു

സംസ്ഥാനത്തൊട്ടാകെ  ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; നിരവധി പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു: ലൈസൻസില്ലാത്ത ഹോട്ടലുകൾ പൂട്ടിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെയും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗത്തിന്‍റെയും പരിശോധന തുടരുന്നു. പരിശോധനയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് നിരവധി പഴകിയ ഭക്ഷണ സാധനങ്ങൾ ആരോഗ്യവകുപ്പ് പിടിച്ചെടുത്തു.

ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ കോട്ടയം പാലായില്‍ 10 കിലോ കേടായ മീന്‍ പിടികൂടി നശിപ്പിച്ചു. മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ദിവസങ്ങള്‍ പഴക്കമുള്ള മീന്‍ കണ്ടെത്തിയത്. മീന്‍ പുഴുവരിച്ച നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മൂവാറ്റുപുഴയിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. നഗരത്തിലെ എട്ട് കടകളിലാണ് നഗരസഭ ആരോഗ്യ വിഭാഗവുമായി ചേര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്.


മൂന്ന് കടകളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് കണ്ടെത്തിയതോടെ എട്ട് ഹോട്ടലുകള്‍ക്കും അധികൃത‍ര്‍ നോട്ടീസ് നല്‍കി.

തിരുവനന്തപുരം കല്ലറയില്‍ ഒരു ബേക്കറി യൂണിറ്റ് ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചു. ഗള്‍ഫ് ബസാറിന്‍റെ ബേക്കറി സാധനങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റാണ് അടപ്പിച്ചത്. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്. ലൈസന്‍സും പുതുക്കിയിരുന്നില്ല.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാംസ സംഭരണ കേന്ദ്രം താല്‍ക്കാലികമായി ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ലൈസന്‍സില്ലാതെയായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചത്. 

സംസ്ഥാന വ്യാപകമായി 2183 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 201 കടകള്‍ക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടുണ്ട്. 717 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 314 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 185 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചതായും മന്ത്രി അറിയിച്ചു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6240 കിലോഗ്രാം മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യമാണ് നശിപ്പിച്ചത്. ഇതുവരെ 4169 പരിശോധനകളില്‍ 2239 സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 89 പേര്‍ക്ക് നോട്ടീസ് നല്‍കി.

ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 521 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 137 സര്‍വയലന്‍സ് സാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.