വൈദ്യനെ തട്ടിക്കൊണ്ടു വന്ന് കൊന്ന ഷൈബിനും സംഘവും നടത്തിയത് രണ്ട് കൊലകള്‍ കൂടി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വൈദ്യനെ തട്ടിക്കൊണ്ടു വന്ന് കൊന്ന ഷൈബിനും സംഘവും നടത്തിയത് രണ്ട് കൊലകള്‍ കൂടി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മലപ്പുറം: കര്‍ണാടകയില്‍ നിന്ന് തട്ടിക്കൊണ്ടു വന്ന പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ ഒരു വര്‍ഷത്തിലധികം നിലമ്പൂരിലെ വീട്ടില്‍ പൂട്ടിയിട്ടു പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ തെളിവുകള്‍ പുറത്ത്.

ഒന്നാം പ്രതിയായ ഷൈബിന്‍ അഷറഫ് സംഘാംഗങ്ങളുമായി കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ഓഡിയോ, വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്.

മുക്കം സ്വദേശി ഹാരിസിന്റെ വീട്ടിലേക്ക് പോകുന്ന വഴിയും ആക്രമണ പദ്ധതികളും ഓഡിയോയില്‍ വിവരിക്കുന്നുണ്ട്. ഒപ്പം സംഘാംഗങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളും ഷൈബിന്‍ നിര്‍ദേശിക്കുന്നു. ആത്മഹത്യയെന്ന് തോന്നുന്ന വിധത്തില്‍ രണ്ടുപേരെ കൊല്ലുന്നതിനുള്ള പദ്ധതി പ്രിന്റ് ചെയ്ത് ഭിത്തിയില്‍ ഒട്ടിച്ചു.

അബുദാബിയില്‍ 2020 ലാണ് രണ്ട് കൊലപാതകങ്ങള്‍ നടന്നതെന്നാണ് വിവരം. കൊലപാതക പദ്ധതിയെപ്പറ്റിയുള്ള വീഡിയോ ചിത്രീകരിച്ചത് പ്രതി നൗഷാദ് ആണ്. വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നൗഷാദ് തന്നെയാണ് പകര്‍ത്തിയിരുന്നത്.

സംഘത്തലവന്‍ ഷൈബിന്‍ അഷറഫിന്റെ കൂട്ടാളിയായ മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്താനായി ചെയ്ത പദ്ധതിയാണെന്നാണ് വിവരം. ഹാരിസ് 2020 ല്‍ അബുദാബിയില്‍െ വച്ച് കൈമുറിച്ച് ആത്മഹത്യ ചെയ്തതായി ഷൈബിന്‍ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ സ്ത്രീ ശ്വാസം മുട്ടി മരിച്ചതാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഇതാണ് ഇപ്പോള്‍ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്. നേരത്തെ, തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ ഷൈബിന്റെ വീട്ടിലെ കവര്‍ച്ചാ കേസ് പ്രതികള്‍, ഗള്‍ഫിലെ രണ്ട് കൊലപാതകങ്ങളില്‍ ഷൈബിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശിയെ കൈ ഞരമ്പ് മുറിച്ചും, എറണാകുളം സ്വദേശിനിയെ ശ്വാസം മുട്ടിയും ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് സംഭവം. ലഭിച്ച വിവരങ്ങള്‍ പുനരന്വേഷണത്തിന് അബുദാബി പൊലീസിന് കൈമാറും.

മൈസൂരുവില്‍ കാണാതായ പാരമ്പര്യ ചികിത്സകന്‍ ഷാബാ ഷരീഫി(60)നെ അതിക്രൂരമായാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. നിലമ്പൂരിലെ വീട്ടില്‍ ഒന്നേകാല്‍ വര്‍ഷം തടവിലിട്ടു പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകം. മൃതദേഹം പിന്നീട് ചെറിയ കഷണങ്ങളാക്കി വെട്ടി മുറിച്ച് ചാലിയാറ്റില്‍ തള്ളുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.